കാണുന്നത് സത്യം എന്നാൽ കാണാൻ കഴിയാത്തതെല്ലാം മിഥ്യയെന്നല്ല . ഈയിടെയായി സ്വപ്നത്തിൽ ചില ഗന്ധങ്ങൾ കടന്നു വരുന്നു . അത് ഭൂതകാലവുമായി ബന്ധപ്പെട്ട് , നിറഞ്ഞ സന്ധ്യക്ക് വീശുന്ന കാറ്റിൽ മണക്കുന്ന പൂക്കളുടെയോ , ഒക്കെ ആവാം . പക്ഷേ ഒന്നിനും വ്യക്തമായ ഉത്തരമില്ല . പക്ഷേ അത് തിരിച്ചറിയാനാവുന്നുമുണ്ട് . പൊതുവെ സുഗന്ധങ്ങളോട് ഇഷ്ടമുള്ളത് കൊണ്ട് ആ പരിചിത ഗന്ധം ആവോളം , ആസ്വദിക്കാൻ പല പെർഫ്യൂം സ്റ്റോറുകളിലും കറങ്ങി നടന്നിട്ടുണ്ട്. പക്ഷേ , ഉള്ളിലിരിന്നു തിരിച്ചറിയാൻ കഴിയുന്നതെന്തും കണ്ടു ബോധ്യപ്പെടണമെന്നില്ല .മഞ്ഞു തുടങ്ങി സൂര്യൻ സഞ്ചാരപഥം കുറേശ്ശേ മാറ്റി മറയാൻ തുടങ്ങുന്നതോടെ പരിചിതമെന്നു തോന്നുന്ന അപൂർവ ഗന്ധങ്ങളും , ചില മങ്ങിയ നിറങ്ങളും ശ്വസിക്കുന്ന വായുവിലും , അടഞ്ഞു പോകുന്ന കണ്ണുകളിലും വിരുന്നു വരാൻ തുടങ്ങും . ഇല്ലാത്ത ഇത്തിരി വെട്ടം ഉണ്ടെന്നു വരുത്തിതീർക്കാൻ ജനാല കർട്ടനുകൾ വലിച്ചു തുറന്നിടും അപ്പോൾ സൂര്യൻ വിളറിയ ഒരു ചിരി പാസ്സാക്കും . പാതിരാപ്പണി ചെയ്യുന്നവരോട് അങ്ങേർക്ക് പണ്ടെ പുച്ഛമാ ! പിന്നേയും കണ്ണടച്ചു കിടക്കുമ്പോൾ അതാണോർമ്മ വരുന്നത് . ഈ ഭൂമിയിലെ ഏറ്റവും സുന്ദരമായവ കാണാനോ തൊടാനോ കഴിയില്ല . പക്ഷേ അത് ഹൃദയത്തിൽ തൊട്ടറിയാൻ കഴിയും .അത് പോലെയാണ് ചില ഗന്ധങ്ങളും . ഇത് വരെ കാണാത്ത, അറിയാത്ത , കേൾക്കാത്ത സുന്ദര വസ്തുക്കൾ ഹൃദയത്തിൽ അങ്ങനെ തന്നെ ഇരുന്നു കൊള്ളട്ടെ ! അവയെ തേടിയുള്ള യാത്ര അർത്ഥശൂന്യമാണ്
Thursday, November 23, 2017
Monday, November 13, 2017
വെള്ളെഴുത്തു വിശേഷം
മധ്യവയസ്കരായ സ്ത്രീകൾ നേരിടുന്ന മാനസിക പ്രശ്നങ്ങൾ ചില്ലറയല്ല . നാൽപ്പതുകഴിയുന്നതോടെ ഹോർമോണുകളുടെ അപഹാരം തുടങ്ങും . പിന്നെ ഡിപ്രെഷൻ , ഉറക്കമില്ലായ്മ , തേങ്ങാ , മാങ്ങാത്തൊലി അസ്വാസ്ഥ്യങ്ങൾ വേറെയും . ഇതൊന്നുമല്ല ഞാൻ പറഞ്ഞു വരുന്നതു . ശാരീരികമായ മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള ഒരു വൈമുഖ്യം . ഈ എന്റെ കാര്യം നോക്കൂ ! കേവലം എന്റെ കാഴ്ച്ചക്കു സാമാന്യം നല്ല കുഴപ്പം സംഭവിച്ചിട്ടു കൊല്ലം എട്ടായി . ആദ്യത്തെ രണ്ടു കൊല്ലം ഞാൻ കണ്ണട ഉപയോഗിച്ചു നല്ല കുട്ടിയായി . ആരോ പറഞ്ഞു കണ്ണട നന്നായി ചേരണു മുഖത്തിന് ന്നാ പിന്നെ വെക്കാല്ലേ ( പെണ്ണല്ലേ വര്ഗ്ഗം ) പിന്ന്യാങ്കട് വെള്ളെഴുത്തു തുടങ്ങി . ന്നാലും ഇത്ര നേരത്തെ 🙄🙄 വേണ്ടീരുന്നില്ല . കണ്ണടയൊരെണ്ണം വാങ്ങി പക്ഷേ മനസ്സിനു ചേരണില്ല . മനം പോലെ മംഗല്യം . ഒരു മാസം തികച്ചില്ല്യ . ന്റെ കോസ്‌കോ കണ്ണട താഴേ വീണു ഡിം ! പൊട്ടി . വേറൊന്നു വാങ്ങണംന്നു ആഗ്രഹംണ്ടു പക്കേങ്കില് അതു വെക്കുമ്പോ മനസ്സിലൊരു വെള്ളെഴുത്തു ഫീലാ . ഇതൊരു മാനസിക രോഗമാണോ ?? ഇതിപ്പോ ടൈപ്പ് ചെയ്യാൻ ഞാങ്കഴിച്ച പാട് നിക്കേ അറിയൂ . പണ്ടേ ബുദ്ധിയുറക്കാത്ത 'അമ്മ , ട്യൂബ് ലൈറ്റ് അമ്മ എന്നീ കുറ്റപേരുകളുള്ള അമ്മിണി നീ പൊട്ടക്കണ്ണി 'അമ്മ പേര് കൂടി ലിഷ്ട്ടിൽ ചേർക്കാതെ മര്യാദക്ക് പോയി വിഷൻ ടെസ്റ്റ് ചെയ്തു കണ്ണട വാങ്ങി വരൂ എന്നു ഉള്ളിലിരുന്നു ആരോ കുറുങ്ങുന്നുണ്ടു. ശ്ശേ ! ന്നാലും ആ വെള്ളെഴുത്തു കണ്ണട അതും ഇത്ര നേരത്തെ അടുത്ത ആഴ്ച്ച ആവട്ടെ ,
എന്തൊക്കെ കാര്യങ്ങൾ വേറെ കെടക്കണൂ ! ഞാൻ പോയി മുഖപൊസ്തകം നോക്കട്ടെ 😮😮
Tuesday, November 7, 2017
കലഹിച്ചു പ്രണയിക്കുന്നവർ
പരസ്പരം കലഹിച്ചു പ്രണയിക്കുമ്പോൾ തിരുത്തിക്കുറിക്കേണ്ടിവരുന്ന ചിലരുടെ
ആത്മഗതങ്ങൾ . നീ കാറ്റായിരിക്കയും എന്റെ ചില്ലകളിലിരുന്നു കുറുകി ആവേശം പൂണ്ടു ചുഴലിയായ് വന്നെന്നെ വിഴുങ്ങുകയും ചെയ്യുമ്പോൾ എനിക്ക് പറയാനുള്ളത് . നിനക്ക് ആവാഹിച്ചെടുക്കാൻമാത്രം ഒന്നും തന്നെ എന്നിൽ അവശേഷിപ്പിച്ചിട്ടില്ല . നീയെന്നിൽ കാണുന്ന ഈ തെളിച്ചമെല്ലാം ഞാനെന്ന ഞാനല്ലാതിരിക്കുകയും മറവിയിലേക്കു സ്വയം ഊളിയിട്ടു എരിഞ്ഞു തീരും മുൻപ് പലരാലും കുറിക്കപ്പെട്ട് പിന്നെ തനിച്ചാക്കപ്പെട്ട സുവനീയർ .അത് മാത്രം ബാക്കിയായി ഈ ഞാനെന്ന ഞാനായി തന്നെ ഇങ്ങനെ ഇരിക്കയും ചെയ്യുന്നു . എനിക്ക് ചുറ്റും ഒരു ഭൂതകാലം വിങ്ങിപൊട്ടി നിൽക്കുന്നു . ഭൂതം മാത്രമാണ് സത്യമെന്നു വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകളോട് ചങ്ങാത്തം കൂടുന്നവർ വിഡ്ഢികളാണ് . പമ്പരവിഡ്ഢികൾ . അത് കൊണ്ട് നീ മടങ്ങി പോകുക , നിനക്ക് കണ്ടു കീഴടക്കാൻ എത്ര പുതിയ തീരങ്ങൾ , തണുത്തുറഞ്ഞു പെയ്യാൻ എത്രയെത്ര പൂങ്കാവനങ്ങൾ ! അതിനാൽ കാറ്റേ മടങ്ങിപ്പോവുക !
Saturday, October 28, 2017
പാതിരാ നത്തുകൾ അഥവാ ഇന്സോമ്നിയാക്കുകൾ
പാതിരാ നത്തുകൾ അഥവാ ഇൻസോംനിയാക്കുകൾ : ഉറക്കം വരായ്മ ഇൻസോംനിയ ഒരു മാനസിക പ്രശ്നമാണ് . ഈ മനുഷ്യനൊഴികെയുള്ള ജീവജാലങ്ങളിൽ പലതും രാത്രിയിൽ ഉണർന്നിരിക്കുന്നത് ഇരപിടിക്കാൻ വേണ്ടിയാണ് . അത് പ്രകൃതി നിയമവുമാണ് .രാത്രി ഉണർന്നിരിക്കേണ്ട പകലുറക്കം അഭിനയിക്കേണ്ടിവരുന്ന ചിലരുടെ ബയോക്ലോക്കുകൾ തല തിരിഞ്ഞു പോകും കാലക്രമത്തിൽ . ശ്ശേ ! എന്തിനാ ഈ ശാസ്ത്രം മുഴുവൻ ഇരുന്നു വിളമ്പുന്നത് ? ഒരു കാലത്തു ഉറങ്ങാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന പെൺകുട്ടി . സന്ധ്യക്ക് വിളക്ക് വെച്ചാൽ ( പഴയ ഓട്ടു വിളക്ക് ) എട്ടാം ക്‌ളാസ്സിൽ പഠിക്കുമ്പോഴാ വീട്ടിൽ കറൻറ് വന്നത് ) അത്താഴം കഴിച്ചു നേരെ ഉറങ്ങാൻ കിടക്കും . കിടക്കുന്നതേ ഓർമ്മ കാണുള്ളൂ . ഉറക്കത്തിൽ , എത്രയെത്ര നിറമുള്ള ഉടുപ്പുകൾ , പൂവുകൾ , പൂമ്പാറ്റകൾ അങ്ങനെ അവൾക്കില്ലാതെ പോയ പലതും വാങ്ങിച്ചു കൂട്ടി . ഏറ്റവും നല്ല ഒരോർമ്മ കൊച്ചു വെളുപ്പാൻ കാലത്തു കണ്ട ഒരു കുന്നിൻപുറം . ഒരു ചെറിയ കാട്ടുമുയൽ ഓടിപ്പോകുന്ന കാഴ്ച്ച കണ്ടു . അതിന്റെ നെറ്റിയിൽ ഒരു വെളുത്ത പാട് . അന്നും ഇന്നും നേരത്തെ എണീക്കും .കുന്നപ്പിള്ളി അമ്പലത്തില് വെളുപ്പിന് പാട്ടു വെക്കും . എണീറ്റ് വന്ന പാടെ അമ്മമ്മ പറഞ്ഞ ഒരു ചുട്ടിയാൻ മുയൽക്കുട്ടിയെ കിട്ടീട്ടുണ്ട് , അയിനെ 'അമ്മ വിട്ടിട്ടു പോയതാ . സ്വപ്നത്തിൽ കണ്ട അതേ മുയൽകുഞ്ഞു എന്നാലും കഷ്ടം തോന്നി . നെറ്റിയിൽ പാടുണ്ടായത് അതിന്റെ കുറ്റാ ? അതിന്റെ അമ്മക്ക് അയിനെ വേണ്ടാത്രേ . തീറ്റ കൊടുത്തു അതിനെ വളർത്തി . മുരുക്കിന്റെ ഇല . കറുകപ്പുല്ല് ,വലുതായപ്പോ പൊന്തയിലേക്കു തൊറന്ന് വിട്ടു . ഉറക്കത്തേപറ്റിയാണ് പറഞ്ഞു കൊണ്ടിരുന്നത് . ഈ തൊഴിലിനെറങ്ങി പൊറപ്പെടുപ്പോ അമ്മമ്മ പറഞ്ഞു അമ്മിണി ഉറക്കം കുറയും ട്ടോ . പലരും കളിയാക്കി . ഫസ്റ്റ് ഷോ കഴിഞ്ഞു തോളിലിട്ടു കൊണ്ടരണ മൊതലാ ഈ പണിക്ക് പോണ് , തമ്പുരാൻ കണ്ടു . എന്തിനു പറയണൂ ദാ ഇവിടെ എത്തി നിൽക്കുന്നു . സ്വപ്‌നം കാണുന്നതിന് ഇപ്പഴും യാതൊരു പഞ്ഞവുമില്ല . ചിലപ്പോൾ ക്ഷണിക്കാത്ത അതിഥിയെപ്പോലെ പതുങ്ങി വരുന്ന ഉറക്കം ഉള്ളിലുള്ള ആവിയേ കണ്ണിലൂടെയും മൂക്കിലൂടെയും ചെവിയിലൂടെയും പറത്തി വിടുമ്പോൾ ചുരുണ്ടു കൂടി കിടന്നു ഇങ്ങനെ ചിന്തിക്കും , ചില പ്പോ ഉറങ്ങാതിരുന്നു ഒരു ദിവസം ഉറങ്ങി ഉറങ്ങി ഇങ്ങനെ ലോകം അവസാനിക്കണേന്നു . ഉറക്കത്തിൽ സ്വയം മറഞ്ഞു പോകുന്നവർ ഭാഗ്യവാന്മാർ , ഒന്നും അറിയണ്ടാല്ലോ . ഒരേ ഒരു സങ്കടം തല തൊട്ടു മുടി വരെ ഡോണർ വെബ് സൈറ്റിൽ രെജിസ്റ്റർ ചെയ്തിട്ടുണ്ട് . ചൂടോടെ കിട്ടിയാൽ മിനിമം 150 പേർക്ക് ഉപകാരപ്പെടും . ങാ തലച്ചോറിൽ. കാര്യമായിട്ടൊന്നും ഇല്ല എന്ന ഇവിടുള്ളവർ പറയുന്നത് . പക്ഷെ നല്ല കലക്കൻ സ്വപ്നങ്ങൻ ☺️☺️ കാണാൻ പറ്റീട്ടുണ്ട്. ഭാഗ്യം . ഈ പോസ്റ്റ് പാതിരാനത്തുകൾക്കു സമർപ്പിക്കുന്നു 😌😌
Friday, October 13, 2017
പനിയോർമ്മകൾ
പനിയോർമ്മകൾ പനിച്ചു കിടക്കയാണെങ്കിൽ , നല്ല പെരുമഴക്കാലത്തു സ്കൂളീ പഠിക്കുമ്പോ കിടക്കണം . കാറ്റടി കൊണ്ട് , നനഞ്ഞ കരിമ്പൻ മണക്കുന്ന യൂണിഫോമിട്ടു സ്കൂളീപോവണ്ട . നല്ല പുൽപ്പായയിൽ അമ്മമ്മേടെ തവിട്ടു നിറമുള്ള കരിമ്പടം പുതച്ചു ചുരുണ്ടു കൂടികിടക്കാം . പുറത്തു കാറ്റിന്റെ താളത്തിനൊത്തു ഓട്ടിൻപുറത്തു വീഴുന്ന മഴത്തുള്ളികൾ കേട്ടുകൊണ്ടങ്ങനെ .സന്ധ്യാനേരങ്ങളിൽ മഴയേ എന്തോ ഇഷ്ടമായിരുന്നില്ല ., അത് ഏതോ പെൺകുട്ടിയുടെ കരച്ചിൽ പോലെ ഉള്ളിലിരുന്നു വിങ്ങി . ഇപ്പോഴത്തെ വിഷാദം അന്നും കുറേശ്ശെ ഉണ്ടായിരുന്നിരിക്കണം . അമ്മമ്മയോടത് പറഞ്ഞപ്പോൾ , മനസ്സ് പിടി കിട്ടാത്ത ഒരു സംഭവമാണെന്നും , നല്ല പകൽവെളിച്ചത്തിൽ മഴയേ കണ്ടുനോക്ക് , വ്യത്യാസം അറിയാം എന്നും പറഞ്ഞു . വർഷത്തിൽ ഒരു വട്ടമെങ്കിലും പനി പിടിക്കുക പതിവുണ്ട് . തലവേദനക്ക് അമ്മമ്മയുടെ , നെറ്റിയിൽ , മച്ചിങ്ങ അരച്ചിടൽ , പിന്നെ പേരക്കൂമ്പു കഷായം . കഷായത്തിൽ കുരുമുളക് അധികം ചേർത്താൽ അമ്മിണി കുടിക്കില്ലാന്നു അമ്മമ്മക്കറിയാം . പൊടിയരിക്കഞ്ഞി , ചുട്ട പപ്പടം . അങ്ങനെ പോവുന്നു ചികിത്സ മുറകൾ .രാത്രി ധന്വന്ദരം തൈലം മണക്കുന്ന , കാച്ചെണ്ണയുടെ മണമുള്ള അമ്മമ്മയെ മുറുക്കികെട്ടിപ്പിടിച്ചു കിടന്നുറങ്ങാം . ഏഴാംക്ലാസ്സിലെ ഒരു മഴക്കാലത്തു ഉറങ്ങാൻകിടന്നു കണ്ണുംതുറന്നു നോക്കിയപ്പോൾ ചുറ്റിലും ഒരാൾക്കൂട്ടം , ആരൊക്കൊയോക്കൂടി “ഒന്നൂല്ല്യ , ജ്വരംണ്ടു കുട്ടിക്ക് “ വിളിച്ചു കൂവണുണ്ടു. ചെവിയാകെ കൊട്ടിയടച്ച പോലെ . ആളുകൾ ഭാരമില്ലാതെ ഇങ്ങനെ ഒഴുകി നടക്കണ കാണാൻ നല്ല രസം . അതിനിടയിൽ “ ഒരു പതറിയ ശബ്ദം പരിചയമുള്ളത് “ കണ്ണു തൊറക്കമ്മിണി അമ്മമ്മേടെ മോള് കണ്ണ് തുറക്കു “ പിന്നേയും ആൾക്കൂട്ടം . ഇതിനിടയിൽ ഡ്രൈവർ പറയണ കേട്ടു കുട്ടി പനിച്ചു വശം കെട്ടിരിക്കാ , ആരെങ്കിലും തോളിലിട്ടാ നിക്കാറ് മണിക്ക് കുന്നപ്പള്ളിക്ക് ഓരോട്ടംണ്ട് . ഇതു കേട്ട പാതി എന്നെക്കാളും ഒൻപതു വയസ്സ് മൂപ്പുള്ള എന്റെ അമ്മാവൻ ആറാടിക്കാരൻ അശുവായ എന്നെയും തോളിലിട്ട് ഒരു നടത്തം വെച്ച് കൊടുത്തു . അന്നത്തെ ഗവണ്മെന്റാശുപത്രികൾക്കു എരിവുള്ള ഫിനൈലിന്റെ മണമായിരുന്നു . തടിച്ച വട്ടക്കണ്ണട വെച്ച നേഴ്‌സമ്മ അമ്മമ്മയോടു കയർക്കുന്നതു കേട്ട് . ഗ്ളൂക്കോസ് കേറ്റാൻ നേരം കുട്ടിക്ക് സൂചി പേടിയാ , പതുക്കെ കുത്തണെ എന്നു പറഞ്ഞതിനാണ് . പെൺകുട്ടികളായാൽ കുറച്ചു വേദന തിന്ന് പ്രാക്ടീസ് വേണമെന്നതാണ് നാട്ടുനടപ്പ് അഞ്ചുദിവസത്തെ ആശുപത്രി വാസം കഴിഞ്ഞു വീട്ടിലെത്തിയ എന്റെ രൂപം കണ്ടു സകലരും ഞെട്ടി .അമ്മിണി അരപ്രാണനായി എന്നമ്മമ പറഞ്ഞപ്പോൾ തെക്കേതിലെ നാണിയമ്മൂമ്മ പറഞ്ഞ ഡയലോഗായിരിന്നു ചങ്കിൽ തറച്ചത് . പണ്ടേ കാരച്ചിരുന്ന കൊച്ചാ , ദാ കണ്ണും മുടീം മാത്രംണ്ടു , പിശാശ് ഈമ്പിയ കൂട്ടു , നിങ്ളാ വൈദ്യരോട് പറഞ്ഞു കഷായതിനെഴുതി വാങ്ങെന്റെ മറിയം ചേടതാരെ “ കഷായം ന്ന് കേട്ടതും നിക്ക് മനം പെരട്ടൽ വന്നു .ഞാനോടിപ്പോയി തെങ്ങിൻ തടത്തിൽ ചെന്ന് അണ്ണാക്കിൽ കയ്യിട്ടു ഛർദിക്കാൻ തുടങ്ങി . അമ്മമ്മക്കതു താങ്ങാനായില്ല . ആശാന്റെ കട തൊറക്കട്ടെ . വെല്ല ച്യവനപ്രാശോം വേടിക്കാംന്നായി . അങ്ങനെ ഒരു സംഭവബഹുലമായ പനിക്കാലം . ഇന്നിവിടെ നൂറ്റിയൊന്ന് ഡിഗ്രി പനിച്ചു കിടക്കുമ്പോൾ എന്റെ അലാറം കൃത്യ സമയത്തു അടിച്ചു കൊണ്ട് എന്തൊക്കെയാണ് കാര്യപരിപാടികളെന്നു ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു . എപ്പോഴും അടച്ചു പൂട്ടിയ ജനാലകളും വാതിലുകളുമുള്ള വീട്ടിൽ നിശബ്ദതയെ കീറിമുറിച്ചു നിരത്തിലോടുന്ന ആംബുലൻസിന്റെ സൈറൺ , വല്ലപ്പോഴും കേൾക്കാം ഒരു തീവണ്ടിയുടെ ചൂളം , പിന്നേ മിതഭാഷിയായ മകനും ഞാനും . . എന്നാലും ഒരു പട്ടിക്കാട്ടുകാരിയായ ഞാൻ എങ്ങനെ ഇവിടെ ? പനിച്ചു വിറച്ചു കിടക്കുമ്പോഴും എന്നെ ആശ്രയിച്ചു ജീവിക്കുന്ന ഒരു കുട്ടം ജീവജാലകളുണ്ടിവിടെ . അമ്മേ എനിക്കു വിശക്കുന്നു , എന്നെ പുറത്തേക്കു വിടൂ , എന്റെ പുറം തടവി തരൂ തുടങ്ങിയ നീണ്ട ലിസ്റ്റുമായി . അമ്മയുടെ വയ്യായ്ക അവർക്കറിയണ്ട , അതറിഞ്ഞിട്ടു കാര്യവുമില്ല . ഇന്ന് അതി രാവിലെ വീട്ടിലെ പട്ടിക്കുട്ടി കുരച്ചു എഴുന്നേൽപ്പിക്കുമ്പോൾ , പനിച്ചു ദേഹം വേദനയായി കിടന്നിരുന്ന ആളുടെ ആത്മഗതങ്ങൾ , ഇത് തൊണ്ണൂറ്റിയഞ്ചു വയസ്സായ അമ്മമ്മയോടാണ് , ഒരിക്കലും വലുതാവേണ്ടിയിരുന്നില്ല , പനിക്കുകയാണെങ്കിൽ അമ്മമ്മ അടുത്ത് വേണം , നെറ്റിയിൽ , മച്ചിങ്ങ അരച്ചിട്ടു തരണം , ചുക്ക് കാപ്പി വെച്ച് തരണം . കുരുമുളക് മേമ്പൊടിക്ക് .ആ കരിമ്പടം അത് കീറിപ്പോയോ ! മിസ് യു
Thursday, October 12, 2017
കൂർക്കം വലിയുടെ സാങ്കേതിക വശങ്ങൾ
ധീം തരികിട തോം , ഒന്ന് പിടിച്ചു നിൽക്കാൻ ഒരു രക്ഷയും നഹീം നഹീം . ഞാനീ പറഞ്ഞു വരുന്നത് എന്താണെന്ന് വെച്ചാൽ , എനിക്ക് അടിയന്തിരമായി ഒരു ഡോക്‌ടറെ കാണേണ്ട ആവശ്യം ഉണ്ടായിരിക്കുന്നു . ഈ സന്ദർഭം അൽപ്പം സീരീയസായിതന്നെ ഞാൻ കുടുംബത്തുള്ളവരോട് വളരെ പണ്ടു അവതരിപ്പിച്ചിട്ടുണ്ട് . ഇതിൽ കൂർക്കം വലിയാണ് വില്ലൻ . അതേ കൂർക്കം വലിക്കുന്നവരിൽ സ്‌ലീപ്പ് ആപ്നിയ എന്ന സ്‌ഥിതിവിശേഷമുണ്ടാകാം . ഉറങുമ്പോൾ എയർവേ ബ്ലോക്ക് ആയി മരണം വരെ സംഭവിക്കാം . അത് കൊണ്ട് പൊണ്ണത്തടി വരാതെ സൂക്ഷിക്കണം . ഇനി കൂർക്കം വലിക്കുന്നവർ ഈ അപകടം ഒഴിവാക്കാൻ സീ പാപ് എന്ന മെഷീൻ ഉപയോഗിക്കണം . ഈ പാഠം വീട്ടിലുള്ള സകലർക്കും അറിയാം . ഇന്നലെ ജോലിക്ക് പോകാൻ ധൃതിയിൽ ഇറങ്ങുമ്പോൾ ചെറിയ മകൻ 'അമ്മ നിക്ക് സംസാരിക്കണം , നേരമില്ലെങ്കി റ്റുമോറൊ , ശ്ശെടാ , സസ്‌പെൻസും ബെച്ചു ജോലിക്ക് പോവെ ? പറഞ്ഞോളൂ , പൊതുവേ മിതഭാഷിയാണ് . “അമ്മാ യു ആർ സ്നോറിങ് “ 😳😳😳, ഇതു കേട്ടതും മോനേ അതു പിന്നേ 'അമ്മ ടയേഡ് ആയിട്ടാവും . അതല്ല , എവെരി ഡേ ഞാൻ കേൾക്കാറുണ്ട് . 'അമ്മ ഡോക്‌ടറെ കാണണണം . പ്ളീസ് . (അവന് പേടിയായിട്ടാ , ഉറക്കത്തിൽ വടിയായാൽ ഇവിടാരുംല്യ ) ഞാൻ ചെറുത്തു നിൽക്കാനുള്ള പുറപ്പാടിലാണ് . കൂർക്കം വലിക്കാനോ ? 😧 ഈ ഞാനോ ? ഏയ് ! ചാൻസേ ഇല്ല പിന്നെയും എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു , പക്ഷേ അവനെങ്ങാനും വല്ല വീഡിയോ പിടിച്ചു കാണിച്ചാൽ ഉള്ള മാനോം പോവും . ന്നാലും ഇതെങ്ങനെ സംഭവിച്ചു ? ശ്ശെ ! ഇങ്ങനെ ബിചാരിച്ചു ജോലിക്കു ചെല്ലുമ്പോ 58 ബി എം ഐ ഉള്ളൊരു രോഗി . സാമാന്യം നല്ല കൂർക്കം വലിക്കാരി . ഡീപ് സ്ലീപ്പിൽ ഓക്സിജൻ ഡ്രോപ്പ് ചെയ്യുന്നുമുണ്ട് . സ്ലീപ്പ് അപ്നിയയെപ്പറ്റി ക്‌ളാസ്സെടുത്തപ്പോ പറയാ ടയേഡ് ആയിട്ടാ ആ കുന്ത്രാപ്പിന്റെ ആവശ്യില്ലത്രേ 🙄🙄 ! ദേ കെടക്കണ് . ആരേം കുറ്റം പറഞ്ഞിട്ട് കാര്യംല്ല ടയേഡ് ആയാ പിന്നേ കൂർക്കം വലിക്കാണ്ടെ എന്താ ചെയ്യാ 😮😮😮. ഫീലിംഗ് കൂർക്കം വലി 😴😴😴- Dedicating to all sweet snoring people out there
Tuesday, October 3, 2017
ചക്ക മാഹാത്മ്യം
ചക്ക മാഹാത്മ്യം ഫ്രിഡ്ജ് ഒതുക്കി പെറുക്കുമ്പോളാണിത് കണ്ണിൽപ്പെട്ടതു , എന്നെപ്പോലെ വികലാംഗനയായ . പാവം ഒന്നരക്കാലി എന്റെ മാതാവ് ചക്കക്കാലം കഴിയും മുമ്പ് ചട്ടിയിലിട്ടു വരട്ടി പാകമാക്കി തന്നു വിട്ടത് . ഇതെടുത്തു ഭക്ഷിക്കാനൊരുമ്പെട്ടതാണ് . പക്ഷേ പല സാങ്കേതിക പ്രശ്നങ്ങൾ കൊണ്ട് മാറ്റിബെക്കേണ്ടി വന്നു . മൂത്തവൻ ഭയങ്കര ഹെൽത്ത് കോൺഷ്യസ് 😳😳 അമ്പമ്പോ ! മറ്റവനിതു പുടിക്കാത് ! അൽവലാതീസ് , ചക്ക മാഗാത്മ്യത്തെപ്പറ്റി എന്തറിയാം ?🙄 ഇനിയിതു സമാധാനത്തിൽ സ്വയം അകത്താക്കാം ന്നു കരുതി പാക്കറ്റ് ഓപ്പൺ പണ്ണിയതും ദാ നിക്കണ് തൊട്ടു മുൻപിൽ ! അമ്മാ “ എന്താ ചെയ്യണേ ? ഇറ്റ്സ് പാക്ക്ഡ് വിത്ത് കാർബ് “. (നുമ്മക്ക് അറിയാത്ത പോലെ ഹൂ കെയേഴ്‌സ് ബ്ലഡി ഫുൾസ് ? 🙄🙄)ഇനി ഡയബീറ്റിസ് കൂടി വന്നാൽ , പണ്ടാരം . തുറന്ന മുറുക്കാൻ പൊതി അങ്ങനെ തന്നെ അടച്ചു വെച്ചു . ഇതു വരെ പഞ്ചാരയുടെ അസുഖമില്ല ( 😜😜😜അസൂയക്കാർ അങ്ങനെ പലതും പറയും ) എന്തായാലും കഴിക്കാനുള്ള മൂഡ് പോയി . സാധനം ഫ്രിഡ്ജിൽ മറന്നും പോയി . ഇപ്പോ താൻ കണ്ടു കണ്ടുപുടിച്ചിട്ടാ 😍😍! പറമ്പില് വാഴ നിന്നു കരിയും മുൻപേ ഇതു കൂട്ടി കുഴച്ചു തൃശൂർ സ്റ്റൈലിൽ രണ്ടട ചുട്ടു തിന്നിട്ടു ഷുഗറിന്റെ അസ്ക്യത വന്നാൽ മതീന്ന് റൊമ്പ ആസപ്പെടറാ 😌😌 ന്തേയ്?
Sunday, October 1, 2017
നരപുരാണം
നര പുരാണം നരച്ച തലമുടിക്കും അമ്മിണിയുടെ പോക്കറ്റ് മണിക്കും തമ്മിൽ മുജ്ജന്മ ബന്ധമുണ്ട് ഈ പോക്കറ്റ് മണി എന്ന് പറയുമ്പോ നൂറിന്റെയോ പത്തിന്റെയോ നോട്ടായി തെറ്റിദ്ധരിച്ചേക്കരുത് പൊന്നുങ്കട്ടേ . ഇത് പറഞ്ഞു വരുമ്പോൾ നന്നേ കുട്ടികളായ അമ്മിണിക്കുട്ടിയും അനിയൻകുട്ടിയും മണ്ണപ്പം ചുട്ടുകളിച്ചിരുന്ന കാലത്തെ കഥയാണ് സൂർത്തുക്കളെ . എന്നും സ്‌കൂളിൽ പോകുമ്പോൾ പള്ളിനടയിലെ ലോനപ്പാപ്പന്റെ പെട്ടിക്കടേലെ ചില്ലുഭരണിയിലിരുന്നു മുഴുത്ത ഉപ്പിലിട്ട ലൂബിക്കയും , തേൻനിലാവ് മിട്ടായിയും ഞങ്ങളെ നോക്കി കണ്ണുരുട്ടിയും സൈറ്റടിച്ചും പ്രലോഭിപ്പിച്ചു കൊണ്ടേയിരുന്നു . പക്ഷേ കുട്ടികൾക്ക് കാശുകൊടുത്തു അവരുടെ സ്വഭാവംവെടക്കാക്കുന്നതിൽ കുടുംബക്കാർക്കു യാതൊരു താൽപ്പര്യവും ഉണ്ടായിരുന്നില്ല ( കാശില്ലായിരുന്നു എന്ന യാഥാർത്യം കുട്ടികളറിയേണ്ട എന്നാവും )ആണ്ടിനും സംക്രാന്തിക്കും വീട്ടിൽ വന്നിരുന്ന പിതാവ് ഇക്കാര്യത്തിൽ ദുരിതാശ്വാസഫണ്ടിന് വകുപ്പുണ്ടാക്കിത്തന്നു . പക്കേങ്കില് മേലനങ്ങി പണിയെടുക്കണം . അന്ന് കക്ഷി , എം ജി സോമന്റെ കൂട്ട് ഒരു സുന്ദരനാണു . കുട്ടിക്കൂറ പൗഡർ പൂശിയാണ് നടപ്പു . 21 വയസ്സിൽ പിടിച്ചു പെണ്ണ്കെട്ടിച്ചത് കൊണ്ട് എപ്പോഴും കുട്ടിക്കളിയെന്നു സ്വന്തം ഭാര്യ ( ഇതിൽ കാര്യമായ മാറ്റമൊന്നും ഇതു വരെ സംഭവിച്ചിട്ടില്ല ) . എങ്ങനെ മിനുങ്ങി നടന്നാലെന്താ ? അതാ കുറേശ്ശേ നരക്കാൻ തുടങ്ങിയിരിക്കുന്നു . പക്ഷേ വഴിയുണ്ട് . ഞാനും എന്റെ സഹോദരനും കൂടി കൊട്ടേഷൻ നരച്ചതു പിഴുതെടുക്കണം . എപ്പടി ? ഒരു മുടിക്ക് അഞ്ചു പൈസ . പക്ഷേ കറുത്ത മുടി പറിച്ചാൽ ഫൈൻ . എന്റെ സഹോദരൻ പിതാവ് വായും തുറന്ന് ഉറങ്ങുമ്പോൾ ഒരു ദാക്ഷിണ്യവും കൂടാതെ കൈപ്പിടിയിൽ ഒതുങ്ങുന്നതത്രയും പറിച്ചെടുത്തു ഗോളടിക്കുമായിരുന്നു . ഞാനാകട്ടെ നരച്ചതു നോക്കി തൂക്ഷിച്ചു പാവം . ഈ വിദ്യയെങ്ങാനും എന്റമ്മയുടെ ബുദ്ധിയിൽ തെളിഞ്ഞെങ്കിൽ തെണ്ടിപ്പോയേനെ . കാരണം ഓർമ്മ വെച്ച കാലം മുതൽ കക്ഷി പാതി കുമ്പളങ്ങതലച്ചിയാണ് അതേ പാരമ്പര്യം നിക്കും കിട്ടി . ങാ എത്ര നാൾ ഈ നര മറച്ചു പിടിക്കും ? തൊലി ചുളിഞ്ഞാൽ നിർത്താം ! ന്തേയ് !
Thursday, September 14, 2017
ഒരു രോഗിയുടെ ഡയറികുറിപ്പ്
ഒരു രോഗിയുടെ ഡയറികുറിപ്പ് - നാട്ടിലേക്ക് തിരിച്ചുവരാൻ 3 ദിവസം മാത്രം ബാക്കി നിൽക്കുന്നു . കയ്യിലിരിക്കുന്ന ലാബ് റിസൾട്ടുകൾ ചോദ്യചിഹ്നം പോലെ . അതിൽ മിക്കവയും നോർമൽ അല്ല എന്ന് റിപ്പോർട്ടിൽ പറയുന്നുമുണ്ട് . തിരിച്ചു കൊണ്ട് പോകേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഒരു രണ്ടു മീറ്റർ നീളം വരും . വൈദ്യരെ കാണണോ അതോ ഷോപ്പിംഗിനു പോകണോ എന്ന കൺഫ്യൂഷ്യനിൽ നിൽക്കുമ്പോൾ ഫോൺ റിങ് ചെയ്യുന്നു . അമ്മയാണ് . ഡോക്‌ടറെ കണ്ടിട്ടെന്തായി എന്ന് ചോദിക്കാനാവും .തിരക്കായതുകാരണം ഇന്നാണ് അപ്പോയ്ന്റ്മെന്റ് കിട്ടിയതെന്ന് പറഞ്ഞു ഉരുണ്ടു പിരണ്ട് തടി തപ്പി . തന്റെ തനിനിറം അറിയാവുന്നതുകൊണ്ടോ എന്തോ , മര്യാദക്ക് പോയ് ഡോക്‌ടറെ കാണൂ എന്ന താക്കീതും . കൃത്യം പത്തു മണിക്ക് വണ്ടി വന്നു , കൂട്ടിന് പറ്റിയൊരാളും . എന്നാൽ പിന്നെ ഇരിങ്ങാലക്കുടക്ക് വിട്ടാലോന്ന് ഡ്രൈവർ ചോദിച്ചപ്പോൾ " ന്നാ ശരീന്നു പറഞ്ഞു . സ്റ്റാൻഡിന്റെ പരിസരത്തെ ഹാൻഡിക്‌റാഫ്റ് കട കേറിയിറങ്ങുമ്പോഴാണ് കൂട്ടുകാരി ഒരു ആയുർവേദ ഡോക്‌ടറുടെ ബോർഡ് കാണിച്ചു തന്നത് . തീരെ തിരക്കില്ല , എന്നാൽ ഒന്ന് കേറിക്കളയാം . ഒരു യോഗയുടെ ബോർഡും തൊട്ടടുത്ത് സ്ഥാപിച്ചിട്ടുണ്ട് . പുറത്തു നിന്ന് പഴയ കാരണവന്മാരുടെ സ്റ്റൈലിൽ കൂട്ടുകാരി ചുമച്ചു , ( ഇവളെന്താ , വല്ല ക്ഷയരോഗികളുടെ കണക്ക് ) ഉടനടി , കടന്നു വരൂ എന്ന് കേട്ടു . ജീവിതത്തിലാദ്യമായി എനിക്കവളോട് ആരാധന തോന്നി.കടന്നു വരൂ എന്നു കേട്ടതും ഞങ്ങളിരുവരും കൂടി അകത്തേക്ക് ഏകദേശം ഒരു എഴുപതു വയസ്സ് തോന്നിക്കും , മുഖത്തു കണ്ണടയുണ്ട് , ചേനത്തലയിൽ ഉള്ള മുടി കറുപ്പിച്ചിരിക്കുന്നു അതുപോലെ തന്നെ മീശയും , രോഗി നിങ്ങളാണല്ലേ എന്നർത്ഥം വെച്ച ചോദ്യം കേട്ട് ഒന്ന് ഞെട്ടി . അപ്പോൾ തനിക്ക് ഒരു രോഗി ലുക്ക് ഉണ്ടായിരിക്കുന്നു , പരിഭ്രമം പുറത്തു കാട്ടാതെ എളിമ അഭിനയിച്ചു തലയാട്ടി .നിങ്ങൾ പുറത്താണല്ലേ ? പിന്നെയും , അതിശയഭാവത്തിൽ അയാളെ നോക്കി . അമേരിക്കയിൽ ? ദൈവമേ ! ഇയാൾ എന്തിനുള്ള പുറപ്പാടാണ് ?കൂടെ വന്ന കൂട്ടുകാരിയെ അർഥം വെച്ചു ഒന്ന് നോക്കി . അവളാണെങ്കിൽ ദയനീയ ഭാവത്തിൽ സത്യമായിട്ടും ഇങ്ങേർക്ക് മുഖലക്ഷണം പറയുന്ന ദുശീലമുണ്ടെന്നു അറിയില്ലായിരുന്നു എന്ന മട്ടിൽ ഒരു നോട്ടം സമ്മാനിച്ചു . ഇനി ധരിച്ചിരിക്കുന്ന വേഷമാണെങ്കിൽ ഖാദിയുടെ ഒരു ചുരിദാർ . അയാൾ നിർത്താനുള്ള ഭാവമില്ല . നിങ്ങളുടെ ദുർമേദസ്സാണ് എല്ലാ അസുഖങ്ങൾക്കും കാരണം . ങേ ! എന്താ പറഞ്ഞേ ? എന്റെ ശരീരഭാരം ഉയരത്തിനു അനുപാതികമാണ് . പിന്നെയും അയാൾ എന്തൊക്കെയോ പറയുന്നുണ്ടു . പക്ഷേ എന്റെ താൻ പോലും കാണാതെ മൂടി വെക്കപ്പെട്ട അന്ത തൊപ്പൈ എപ്പടി കണ്ടുപുടിചിരിക്കാ? ശ്വാസം ഉള്ളിലേക്ക് പിടിച്ചു വയറൊട്ടിച്ചു , ഒളിപ്പിച്ചു എത്ര നേരം ഇരിക്കും ? അതും അയാൾ കണ്ടു പിടിച്ചു . റിലാക്സ് എന്നൊരു താങ്ങും . നിങ്ങൾക്ക് രണ്ടാൺകുട്ടികളല്ലേ എന്ന അടുത്ത ചോദ്യം എന്നെ ഞെട്ടിച്ചില്ല ,നിങ്ങളുടെ ശരീര പ്രകൃതി അത് വിളിച്ചുപറയുന്നു എന്ന കമന്റും പാസ്സാക്കി . ഇത് കേട്ട നിമിഷം അവിടെ നിന്ന് എങ്ങോട്ടേക്കെങ്കിലും ഓടി രക്ഷപ്പെട്ടാൽ നന്നായെന്ന് തോന്നി . നിങ്ങൾ പരിപൂർണ്ണ ആരോഗ്യവതിയാണെന്ന് അയാൾ പിന്നേയും പറഞ്ഞുകൊണ്ടിരുന്നു .അപ്പോഴാണ് നെറ്റിയിലെ കറുത്ത പാടുകൾ അയാളുടെ കണ്ണിൽ പെട്ടത് . അതിനുള്ള ചൂർണ്ണവും , ക്രീമും എഴുതുമ്പോൾ , ഈ പാടല്ല ചെന്നിക്കുത്താണ് ഏറ്റവും ഭീകരൻ എന്ന് പറയേണ്ടി വന്നു . കാരണം അത് വരെ അയാൾ സംസാരിക്കാൻ ഒരവസരം തന്നതുമില്ല . ചെന്നിക്കുത്തിനു തന്റെ കയ്യിൽ റിക്കി ചികിത്സയുണ്ടെന്ന് പറഞ്ഞതും ഒന്ന് പരീക്ഷിച്ചാലോ എന്ന തോന്നൽ . എന്നാൽ അതിനു മുൻപായി ബ്ളാഡർ എംപ്റ്റി ചെയ്യൂ എന്നു പറഞ്ഞു . ചെരുപ്പെടുക്കാനായി ഫ്രന്റ് ഡോറിനടുതേക്ക് പോകുമ്പോൾ ചെരുപ്പിന്റെ ആവശ്യമില്ലത്രേ . ചെരിപ്പില്ലാതെ പബ്ലിക് ബാത്ത് റൂമിൽ ? കൂടെ വന്നയാളെ കണ്ണുരുട്ടി ചെരുപ്പും സംഘടിപ്പിച്ചു . റിക്കി ചെയ്തു കൊണ്ടിരിക്കുമ്പോൾ അയാളുടെ വക കണ്ടുപിടുത്തങ്ങൾ ! നിങ്ങള്ക്ക് തീരെ വിശ്വാസമില്ല ! ആർക്കാണത് അറിഞ്ഞു കൂടാത്തത് ?ഇത് കേട്ടതും ആദ്യം അദ്‌ഭുതം കൊണ്ടും പിന്നെ രോഗിയുടെ മുഖത്തെ ദേഷ്യം കണ്ടുകൊണ്ടും കൂടെ വന്നയാൾ ചിരിക്കാൻ തുടങ്ങി . ആരും കാണാതെ അവൾക്കിട്ടു ഒരു ചവിട്ടു കൊടുത്തതും ! അയ്യോ ! ഇത് കേട്ടതും അയാൾ , ഞാൻ പറഞ്ഞില്ലേ ! ചിലപ്പോൾ വേദനയുണ്ടാകുമെന്നു , ഇനി പറയണം കേട്ടോ ? സമ്മതിച്ചു . എല്ലാം കഴിഞ്ഞു , അവസാനം രോഗിയുടെ ഊഴമായി . കയ്യിലിരുന്ന ലാബ് റിപ്പോർട്ട് അയാളെ കാണിച്ചു . തന്റെ അസുഖം ഇതാണെന്നും , ഇതിനൊരു പ്രതിവിധി തേടി വന്നതാണെന്നും പറഞ്ഞപ്പോൾ അയാൾ " ഇതെന്തുകൊണ്ട് മുൻപ് പറഞ്ഞില്ല ?", ഡോക്‌ടർ പറയാൻ സമ്മതിച്ചില്ല , കയ്യിലിരുന്ന പഴയ മരുന്നിന്റെ കുറിപ്പടി കീറിക്കളഞ്ഞു പുതിയതെഴുതുമ്പോൾ അയാൾ എന്നാലും പറയാമായിരുന്നു . ഇടയിൽ കേറി സംസാരിക്കുന്നതു ശരിയല്ല ഡോക്‌ടർ സംസാരിച്ചു തീരട്ടെ എന്ന് കരുതി . എന്റെ സംസാരം തീരില്ല അതൊരു ശീലായിപ്പോയി ! പിന്നെ ഇതിൽ കുറെ യോഗ നിർദേശങ്ങളും . തിരിച്ചു കാറിൽ കേറുമ്പോൾ കൂടെ വന്നയാളോട് " നിനക്ക് ഞാൻ വെച്ചട്ടിണ്ടു , കണ്ട ജ്യോൽസ്യമാരെപ്പിടിച്ചു ഡോക്‌ടറാക്കിയാ ദിങ്ങനിരിക്കും " ഹോ മനുഷ്യനെ കൊല്ലാകൊല ചെയ്യാൻ " വാൽക്കഷ്ണം : റിക്കി ഏറ്റ പോലെ , 3 മാസമായി രോഗിക്കു തലവേദന അനുഭവപെട്ടിട്ടില്ല . ഉദിഷ്ടകാര്യത്തിന് ഉപകാരസ്മരണ ഡോക്‌ടർക്ക്
Friday, August 4, 2017
വിശപ്പ് ഇതിപ്പോ നാലാം തവണയാണ് അതേ കാരണം പറഞ്ഞു അവനെയും കൊണ്ട് . റോഡിൽ നല്ല ട്രാഫിക്ക് . കറക്ട് ചൈനീസ് റെസ്റ്റോറന്റ് പരിസരത്തു എത്തിയതും മുടിഞ്ഞ ബ്ലോക്ക് . മൂക്കിൽ , നാക്കിൽ , അന്തരീക്ഷത്തിലെവിടെയും മുടിഞ്ഞ ചൈനീസ് ഫുഡിന്റെ ഗന്ധം , ഒരാഴ്‌ച യായ് കുട്ടി ബ്ലാൻഡ് ഡൈറ്റിന്റെ പേരിൽ പട്ടിണിയാണ് .(പൊതുവേ പച്ചക്കറി വിരോധിയായ ആൾ)ഉടച്ചു വെച്ച ചോറും , ഉരുളക്കിഴങ്ങും കാണുമ്പോൾ അവനു വിശപ്പില്ല . പക്ഷേ ഇന്നലെ മുതൽ സ്കാനിങ് പ്രമാണിച്ചു പട്ടിണിക്കിട്ടു പച്ച വെള്ളം പോലുമില്ലാതെ . കാർ നീങ്ങി തുടങ്ങിയപ്പോൾ അവൻ പറഞ്ഞു അമ്മ ഗോതമ്പ് ദോശ ഉണ്ടാക്കിയാ മതി . നിക്കതാ ഇഷ്ടം ! ഞാൻ പിന്നെ ഒന്നും ഓർത്തില്ല നിക്ക് കരച്ചിൽ വന്നു . പോത്തു പോലെ വലുതായി 5 -9 ഉയരം , പതിനെട്ടു വയസ്സായി , ഞാൻ ഒന്നും ഓർത്തില്ല , അവൻ പറയുന്നുണ്ടായിരുന്നു . അമ്മാ " യൂ ആർ ഡ്രൈവിംഗ് അറ്റ് 80 "
Wednesday, May 3, 2017
Feeling Nostalgic 😰😰
കുപ്പിവളത്തിളക്കമുള്ള പകൽ മയക്കങ്ങൾ : നാട്ടിലിലേക്കു വിളിച്ചപ്പോളാണറിഞ്ഞത് ഇന്നവിടെ പെരുന്നാളാണത്രെ ! വറുതുണ്ണിയാളന്റെ പെരുന്നാളു , കോഴിപ്പെരുന്നാളുന്നാ കുട്ട്യായിരിക്കുമ്പോ ഞങ്ങളൊക്കെ പറയാ , പള്ളിമുറ്റത്ത് ചാത്തൻകോഴിയെ രണ്ടുകാലും കെട്ടിട്ടി ണ്ടാവും നേർച്ചക്കു . പിന്നെ ലേലം വിളിക്കും ! പാമ്പ് വരാതിരിക്കാനാ ഈ നേർച്ച ! പരിയാരം പള്ളീലെ വറീത് പുണ്യാളന്റെ രൂപം മേലൂക്കാരുടെ കയ്യിൽ നിന്നും അടിച്ചെടുത്തതാണെന്ന് ഐതിഹ്യം . പാവം പുണ്യാളൻ ! 🤔🤔. ഈ പരിയാരംകാരുടെ ഒരു കാര്യം അതു മേലൂകാർക്ക് പണ്ടു മിടുക്കില്ലാഞ്ഞിട്ടാണെന്നാണ് പരിയാരംകാരുടെ ലോജിക്ക് 😆😆. എന്തിനു പറയണ് , അത് കാരണം ഒരു പെരുന്നാളും കൂടി കൂടാറായി . മോളേ ഇന്ന് പെരുന്നാളാണ് വറുതുണ്ണിയാളന്റെ പെരുന്നാളാണ് എന്ന് പറഞ്ഞപ്പോൾ പഴയ ചന്തവാണിഭക്കാരെയാണ് ഓർമ്മ വന്നത് ! പല നിറത്തിലുള്ള തിളങ്ങുന്ന കുപ്പിവളകൾ ! മധ്യാഹ്ന സൂര്യൻ നീല നിറത്തിലുള്ള ടാർപായചൂടുപിടിപ്പിക്കുമ്പോൾ നെറ്റിയിലെ വിയർപ്പു തുടച്ചു കളഞ്ഞുകൊണ്ടു ആരോഗ്യദൃഢഗാത്രന്മാരായ ചന്തവാണിഭക്കാരുടെ കൈകൾ പൊട്ടിച്ചിരിക്കുന്ന കുപ്പിവളകളെ സുന്ദരിമാരുടെ കൈകളിലേക്ക് കൈമാറുന്ന സ്ഥിരം കാഴ്ച 😂😂😂 ! ഓരോ വളക്കും റീലീസ് പടത്തിന്റെ പേരായിരിക്കും ! സ്കൈലാബ് , ലിസ , തകര അങ്ങനെ പോകുന്നു ! ! എന്തായാലും എന്തിനാണാവോ ചന്തവാണിഭക്കാരെ ഓർത്തത് ? ഇന്ന് മഞ്ഞ നിറത്തിലുള്ള " തകര " എന്ന കുപ്പി വള കണ്ടു ദാ ഓരോന്ന് ഓർത്തിരിക്കുന്നു !!
Feelings
ഇന്നത്തേക്കുള്ളതായി ! ഈയിടെയായി ഫുഡ് ചിത്രങ്ങൾ പോസ്റ്റാറില്ല ! ജോലിക്ക് പോകുമ്പോൾ ബാക്കിയുള്ളത് എന്തു ചെയ്തു എന്നോർത്ത് അവിടെയുള്ളോർ ആകുലപ്പെടാറുണ്ട് ! അറിഞ്ഞുകൊണ്ട് ആർക്കും ആശയോ മോഹമോ കൊടുക്കരുതെന്ന് ചെറുപ്പത്തിലാരോ പറഞ്ഞു കേട്ടിട്ടുണ്ട് ! എന്തായാലും ഈ ബ്രാൽ ( വരാൽ) മീനിനെ വിൽക്കാൻ വെച്ചിരുന്ന ചൈനാക്കാരന് സ്തുതി ! 🐟🐟ഇവറ്റകളെ കണ്ട കാലം മറന്നു ! കഴുകാനെടുത്തപ്പോഴാണ് വയറിനടിയിലെ പാറ്റേൺ കണ്ടത് ? അപ്പോൾ വരാൽ അല്ല കക്ഷിയുടെ അളിയനായിട്ടു വരും . വാകയെങ്കിൽ വാക ! കഴിച്ചവർ നല്ല ഫ്രഷ് ആയിരുന്നെന്നു അഭിപ്രായപ്പെട്ടു ! അതിനു നന്ദി ! ഈയിടെയായി മൽസ്യമാംസാദികൾ കഴിക്കാൻ കഴിയാറില്ല , പ്ലേറ്റിൽ വിളമ്പി കഴിക്കാനിരിക്കുമ്പോഴാകും ഓരോന്നിന്റെയും രൂപവും ആകൃതിയുമൊക്കെ ഓർമ്മ വരുന്നത് 😔😔! പ്രത്യേകിച്ച് കാർട്ടൂൺ കഥാപാത്രങ്ങളുടെ മുഖങ്ങൾ ! ഈ മീനിനെ കഴുകുമ്പോൾ " നീമോ ' എന്ന കുഞ്ഞു മീനിനെ ഓർത്തു പോയി ! ങും !എല്ലാവരും ഭൂമിയുടെ അവകാശികൾ തന്നെ ! വിഷാദം തലയ്ക്കു പിടിച്ചു എന്നാണാവോ മുഴു വട്ടാവുക ?? ഇങ്ങനെയൊക്കെ ചിന്തിച്ചിരിക്കുമ്പോൾ ഓർത്തു കൊട്ടേഷൻ ജോലിക്കാരെ പറ്റി 😳😳😳 ! ഗോവിന്ദസ്വാമിയെക്കുറിച്ചും ! മുന്നിലിരിക്കുന്ന ഭക്ഷണസാധനങ്ങളിൽ കാർട്ടൂൺ കഥാപാത്രങ്ങളുടെ മുഖം സങ്കൽപ്പിച്ചു കൊണ്ട് കുറച്ചു കാലം കൂടി ഒരു സസ്യഭുക്കായിരിക്കാൻ താല്പര്യപ്പെടുന്നു ! ന്തേയ് !
Thursday, March 9, 2017
വനിതാദിനം , പിന്നെയും പിഞ്ചുകുരുന്നുകൾ പിച്ചിചീന്തപ്പെടുന്നു , ചിലർ അവരുടെ മൃതദേഹങ്ങളുടെ മുകളിൽക്കയറി നിന്നു വിജയഭേരി മുഴക്കുന്നു , മറ്റുചിലർ കുഞ്ഞുങ്ങളെ പ്രകൃതി വിരുദ്ധമായ പ്രക്രിയകൾക്കു വിധേയമാക്കുന്നതിനെക്കുറിച്ചും അതിന്റെ ആനന്ദസുഷുപ്തിയെ ക്കുറിച്ചും ക്ലാസ്സെടുക്കുന്നു . മറ്റൊരു കൂട്ടർ അവരെ കുറ്റംപറയുന്നവർക്കെതിരെ കേസെടുക്കണമെന്ന് പറയുന്നു . ഇതിൽ ആർക്കാണ് മുഴുത്ത ഭ്രാന്ത് ? ആരെ ഏറ്റവും മുൻപ് തളക്കണം
Subscribe to:
Comments (Atom)