നര പുരാണം നരച്ച തലമുടിക്കും അമ്മിണിയുടെ പോക്കറ്റ് മണിക്കും തമ്മിൽ മുജ്ജന്മ ബന്ധമുണ്ട് ഈ പോക്കറ്റ് മണി എന്ന് പറയുമ്പോ നൂറിന്റെയോ പത്തിന്റെയോ നോട്ടായി തെറ്റിദ്ധരിച്ചേക്കരുത് പൊന്നുങ്കട്ടേ . ഇത് പറഞ്ഞു വരുമ്പോൾ നന്നേ കുട്ടികളായ അമ്മിണിക്കുട്ടിയും അനിയൻകുട്ടിയും മണ്ണപ്പം ചുട്ടുകളിച്ചിരുന്ന കാലത്തെ കഥയാണ് സൂർത്തുക്കളെ . എന്നും സ്‌കൂളിൽ പോകുമ്പോൾ പള്ളിനടയിലെ ലോനപ്പാപ്പന്റെ പെട്ടിക്കടേലെ ചില്ലുഭരണിയിലിരുന്നു മുഴുത്ത ഉപ്പിലിട്ട ലൂബിക്കയും , തേൻനിലാവ് മിട്ടായിയും ഞങ്ങളെ നോക്കി കണ്ണുരുട്ടിയും സൈറ്റടിച്ചും പ്രലോഭിപ്പിച്ചു കൊണ്ടേയിരുന്നു . പക്ഷേ കുട്ടികൾക്ക് കാശുകൊടുത്തു അവരുടെ സ്വഭാവംവെടക്കാക്കുന്നതിൽ കുടുംബക്കാർക്കു യാതൊരു താൽപ്പര്യവും ഉണ്ടായിരുന്നില്ല ( കാശില്ലായിരുന്നു എന്ന യാഥാർത്യം കുട്ടികളറിയേണ്ട എന്നാവും )ആണ്ടിനും സംക്രാന്തിക്കും വീട്ടിൽ വന്നിരുന്ന പിതാവ് ഇക്കാര്യത്തിൽ ദുരിതാശ്വാസഫണ്ടിന് വകുപ്പുണ്ടാക്കിത്തന്നു . പക്കേങ്കില് മേലനങ്ങി പണിയെടുക്കണം . അന്ന് കക്ഷി , എം ജി സോമന്റെ കൂട്ട് ഒരു സുന്ദരനാണു . കുട്ടിക്കൂറ പൗഡർ പൂശിയാണ് നടപ്പു . 21 വയസ്സിൽ പിടിച്ചു പെണ്ണ്കെട്ടിച്ചത് കൊണ്ട് എപ്പോഴും കുട്ടിക്കളിയെന്നു സ്വന്തം ഭാര്യ ( ഇതിൽ കാര്യമായ മാറ്റമൊന്നും ഇതു വരെ സംഭവിച്ചിട്ടില്ല ) . എങ്ങനെ മിനുങ്ങി നടന്നാലെന്താ ? അതാ കുറേശ്ശേ നരക്കാൻ തുടങ്ങിയിരിക്കുന്നു . പക്ഷേ വഴിയുണ്ട് . ഞാനും എന്റെ സഹോദരനും കൂടി കൊട്ടേഷൻ നരച്ചതു പിഴുതെടുക്കണം . എപ്പടി ? ഒരു മുടിക്ക് അഞ്ചു പൈസ . പക്ഷേ കറുത്ത മുടി പറിച്ചാൽ ഫൈൻ . എന്റെ സഹോദരൻ പിതാവ് വായും തുറന്ന് ഉറങ്ങുമ്പോൾ ഒരു ദാക്ഷിണ്യവും കൂടാതെ കൈപ്പിടിയിൽ ഒതുങ്ങുന്നതത്രയും പറിച്ചെടുത്തു ഗോളടിക്കുമായിരുന്നു . ഞാനാകട്ടെ നരച്ചതു നോക്കി തൂക്ഷിച്ചു പാവം . ഈ വിദ്യയെങ്ങാനും എന്റമ്മയുടെ ബുദ്ധിയിൽ തെളിഞ്ഞെങ്കിൽ തെണ്ടിപ്പോയേനെ . കാരണം ഓർമ്മ വെച്ച കാലം മുതൽ കക്ഷി പാതി കുമ്പളങ്ങതലച്ചിയാണ് അതേ പാരമ്പര്യം നിക്കും കിട്ടി . ങാ എത്ര നാൾ ഈ നര മറച്ചു പിടിക്കും ? തൊലി ചുളിഞ്ഞാൽ നിർത്താം ! ന്തേയ് !
No comments:
Post a Comment