Friday, October 13, 2017

പനിയോർമ്മകൾ

പനിയോർമ്മകൾ                                          പനിച്ചു കിടക്കയാണെങ്കിൽ , നല്ല  പെരുമഴക്കാലത്തു  സ്കൂളീ  പഠിക്കുമ്പോ  കിടക്കണം . കാറ്റടി കൊണ്ട് , നനഞ്ഞ കരിമ്പൻ  മണക്കുന്ന  യൂണിഫോമിട്ടു  സ്കൂളീപോവണ്ട . നല്ല പുൽപ്പായയിൽ   അമ്മമ്മേടെ  തവിട്ടു നിറമുള്ള  കരിമ്പടം  പുതച്ചു  ചുരുണ്ടു  കൂടികിടക്കാം .  പുറത്തു  കാറ്റിന്റെ  താളത്തിനൊത്തു  ഓട്ടിൻപുറത്തു  വീഴുന്ന  മഴത്തുള്ളികൾ കേട്ടുകൊണ്ടങ്ങനെ .സന്ധ്യാനേരങ്ങളിൽ  മഴയേ  എന്തോ  ഇഷ്ടമായിരുന്നില്ല ., അത്  ഏതോ  പെൺകുട്ടിയുടെ  കരച്ചിൽ പോലെ  ഉള്ളിലിരുന്നു  വിങ്ങി .  ഇപ്പോഴത്തെ  വിഷാദം  അന്നും  കുറേശ്ശെ  ഉണ്ടായിരുന്നിരിക്കണം  .  അമ്മമ്മയോടത്  പറഞ്ഞപ്പോൾ , മനസ്സ്  പിടി കിട്ടാത്ത  ഒരു  സംഭവമാണെന്നും , നല്ല പകൽവെളിച്ചത്തിൽ  മഴയേ  കണ്ടുനോക്ക്  , വ്യത്യാസം  അറിയാം  എന്നും  പറഞ്ഞു . വർഷത്തിൽ  ഒരു  വട്ടമെങ്കിലും  പനി പിടിക്കുക  പതിവുണ്ട് . തലവേദനക്ക്  അമ്മമ്മയുടെ , നെറ്റിയിൽ ,  മച്ചിങ്ങ  അരച്ചിടൽ , പിന്നെ  പേരക്കൂമ്പു  കഷായം . കഷായത്തിൽ  കുരുമുളക്  അധികം  ചേർത്താൽ  അമ്മിണി  കുടിക്കില്ലാന്നു  അമ്മമ്മക്കറിയാം . പൊടിയരിക്കഞ്ഞി , ചുട്ട  പപ്പടം . അങ്ങനെ  പോവുന്നു  ചികിത്സ മുറകൾ .രാത്രി  ധന്വന്ദരം തൈലം  മണക്കുന്ന  , കാച്ചെണ്ണയുടെ  മണമുള്ള അമ്മമ്മയെ  മുറുക്കികെട്ടിപ്പിടിച്ചു  കിടന്നുറങ്ങാം . ഏഴാംക്ലാസ്സിലെ  ഒരു  മഴക്കാലത്തു  ഉറങ്ങാൻകിടന്നു  കണ്ണുംതുറന്നു നോക്കിയപ്പോൾ  ചുറ്റിലും  ഒരാൾക്കൂട്ടം , ആരൊക്കൊയോക്കൂടി  “ഒന്നൂല്ല്യ  , ജ്വരംണ്ടു  കുട്ടിക്ക്  “ വിളിച്ചു  കൂവണുണ്ടു. ചെവിയാകെ  കൊട്ടിയടച്ച  പോലെ  . ആളുകൾ ഭാരമില്ലാതെ  ഇങ്ങനെ  ഒഴുകി  നടക്കണ  കാണാൻ  നല്ല  രസം . അതിനിടയിൽ “ ഒരു  പതറിയ  ശബ്ദം  പരിചയമുള്ളത്  “ കണ്ണു  തൊറക്കമ്മിണി  അമ്മമ്മേടെ  മോള്‌  കണ്ണ്‌  തുറക്കു “ പിന്നേയും   ആൾക്കൂട്ടം . ഇതിനിടയിൽ  ഡ്രൈവർ  പറയണ  കേട്ടു  കുട്ടി   പനിച്ചു  വശം കെട്ടിരിക്കാ , ആരെങ്കിലും  തോളിലിട്ടാ  നിക്കാറ്  മണിക്ക്  കുന്നപ്പള്ളിക്ക് ഓരോട്ടംണ്ട്‌ . ഇതു  കേട്ട പാതി  എന്നെക്കാളും  ഒൻപതു  വയസ്സ്  മൂപ്പുള്ള  എന്റെ  അമ്മാവൻ  ആറാടിക്കാരൻ  അശുവായ  എന്നെയും  തോളിലിട്ട്  ഒരു  നടത്തം  വെച്ച്  കൊടുത്തു  .  അന്നത്തെ  ഗവണ്മെന്റാശുപത്രികൾക്കു   എരിവുള്ള  ഫിനൈലിന്റെ  മണമായിരുന്നു . തടിച്ച   വട്ടക്കണ്ണട  വെച്ച  നേഴ്‌സമ്മ  അമ്മമ്മയോടു  കയർക്കുന്നതു  കേട്ട് . ഗ്ളൂക്കോസ്  കേറ്റാൻ  നേരം  കുട്ടിക്ക്   സൂചി  പേടിയാ , പതുക്കെ  കുത്തണെ  എന്നു  പറഞ്ഞതിനാണ് . പെൺകുട്ടികളായാൽ  കുറച്ചു  വേദന  തിന്ന്  പ്രാക്ടീസ്  വേണമെന്നതാണ് നാട്ടുനടപ്പ്  അഞ്ചുദിവസത്തെ  ആശുപത്രി വാസം  കഴിഞ്ഞു  വീട്ടിലെത്തിയ  എന്റെ  രൂപം  കണ്ടു സകലരും  ഞെട്ടി .അമ്മിണി  അരപ്രാണനായി  എന്നമ്മമ  പറഞ്ഞപ്പോൾ  തെക്കേതിലെ   നാണിയമ്മൂമ്മ  പറഞ്ഞ  ഡയലോഗായിരിന്നു  ചങ്കിൽ  തറച്ചത് . പണ്ടേ  കാരച്ചിരുന്ന കൊച്ചാ , ദാ  കണ്ണും  മുടീം  മാത്രംണ്ടു , പിശാശ്  ഈമ്പിയ  കൂട്ടു , നിങ്ളാ  വൈദ്യരോട്  പറഞ്ഞു  കഷായതിനെഴുതി  വാങ്ങെന്റെ  മറിയം  ചേടതാരെ “ കഷായം  ന്ന്  കേട്ടതും  നിക്ക്  മനം പെരട്ടൽ   വന്നു .ഞാനോടിപ്പോയി   തെങ്ങിൻ തടത്തിൽ  ചെന്ന്  അണ്ണാക്കിൽ  കയ്യിട്ടു ഛർദിക്കാൻ  തുടങ്ങി  . അമ്മമ്മക്കതു  താങ്ങാനായില്ല . ആശാന്റെ  കട  തൊറക്കട്ടെ . വെല്ല  ച്യവനപ്രാശോം  വേടിക്കാംന്നായി . അങ്ങനെ  ഒരു  സംഭവബഹുലമായ  പനിക്കാലം . ഇന്നിവിടെ  നൂറ്റിയൊന്ന്  ഡിഗ്രി  പനിച്ചു  കിടക്കുമ്പോൾ  എന്റെ  അലാറം  കൃത്യ സമയത്തു  അടിച്ചു കൊണ്ട്  എന്തൊക്കെയാണ്  കാര്യപരിപാടികളെന്നു  ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു .  എപ്പോഴും  അടച്ചു പൂട്ടിയ  ജനാലകളും  വാതിലുകളുമുള്ള  വീട്ടിൽ  നിശബ്ദതയെ കീറിമുറിച്ചു  നിരത്തിലോടുന്ന  ആംബുലൻസിന്റെ  സൈറൺ , വല്ലപ്പോഴും  കേൾക്കാം  ഒരു  തീവണ്ടിയുടെ  ചൂളം  , പിന്നേ  മിതഭാഷിയായ  മകനും  ഞാനും . . എന്നാലും  ഒരു  പട്ടിക്കാട്ടുകാരിയായ  ഞാൻ  എങ്ങനെ  ഇവിടെ ? പനിച്ചു  വിറച്ചു  കിടക്കുമ്പോഴും   എന്നെ  ആശ്രയിച്ചു  ജീവിക്കുന്ന   ഒരു   കുട്ടം  ജീവജാലകളുണ്ടിവിടെ . അമ്മേ  എനിക്കു  വിശക്കുന്നു , എന്നെ   പുറത്തേക്കു വിടൂ , എന്റെ  പുറം  തടവി  തരൂ  തുടങ്ങിയ നീണ്ട  ലിസ്റ്റുമായി . അമ്മയുടെ  വയ്യായ്ക  അവർക്കറിയണ്ട , അതറിഞ്ഞിട്ടു  കാര്യവുമില്ല . ഇന്ന്  അതി  രാവിലെ  വീട്ടിലെ  പട്ടിക്കുട്ടി  കുരച്ചു  എഴുന്നേൽപ്പിക്കുമ്പോൾ , പനിച്ചു  ദേഹം വേദനയായി  കിടന്നിരുന്ന  ആളുടെ ആത്മഗതങ്ങൾ , ഇത്  തൊണ്ണൂറ്റിയഞ്ചു  വയസ്സായ  അമ്മമ്മയോടാണ് , ഒരിക്കലും  വലുതാവേണ്ടിയിരുന്നില്ല , പനിക്കുകയാണെങ്കിൽ അമ്മമ്മ  അടുത്ത്  വേണം , നെറ്റിയിൽ , മച്ചിങ്ങ  അരച്ചിട്ടു തരണം , ചുക്ക്  കാപ്പി  വെച്ച്  തരണം . കുരുമുളക്  മേമ്പൊടിക്ക് .ആ  കരിമ്പടം അത്  കീറിപ്പോയോ  ! മിസ് യു

No comments:

Post a Comment