Friday, October 13, 2017
പനിയോർമ്മകൾ
പനിയോർമ്മകൾ പനിച്ചു കിടക്കയാണെങ്കിൽ , നല്ല പെരുമഴക്കാലത്തു സ്കൂളീ പഠിക്കുമ്പോ കിടക്കണം . കാറ്റടി കൊണ്ട് , നനഞ്ഞ കരിമ്പൻ മണക്കുന്ന യൂണിഫോമിട്ടു സ്കൂളീപോവണ്ട . നല്ല പുൽപ്പായയിൽ അമ്മമ്മേടെ തവിട്ടു നിറമുള്ള കരിമ്പടം പുതച്ചു ചുരുണ്ടു കൂടികിടക്കാം . പുറത്തു കാറ്റിന്റെ താളത്തിനൊത്തു ഓട്ടിൻപുറത്തു വീഴുന്ന മഴത്തുള്ളികൾ കേട്ടുകൊണ്ടങ്ങനെ .സന്ധ്യാനേരങ്ങളിൽ മഴയേ എന്തോ ഇഷ്ടമായിരുന്നില്ല ., അത് ഏതോ പെൺകുട്ടിയുടെ കരച്ചിൽ പോലെ ഉള്ളിലിരുന്നു വിങ്ങി . ഇപ്പോഴത്തെ വിഷാദം അന്നും കുറേശ്ശെ ഉണ്ടായിരുന്നിരിക്കണം . അമ്മമ്മയോടത് പറഞ്ഞപ്പോൾ , മനസ്സ് പിടി കിട്ടാത്ത ഒരു സംഭവമാണെന്നും , നല്ല പകൽവെളിച്ചത്തിൽ മഴയേ കണ്ടുനോക്ക് , വ്യത്യാസം അറിയാം എന്നും പറഞ്ഞു . വർഷത്തിൽ ഒരു വട്ടമെങ്കിലും പനി പിടിക്കുക പതിവുണ്ട് . തലവേദനക്ക് അമ്മമ്മയുടെ , നെറ്റിയിൽ , മച്ചിങ്ങ അരച്ചിടൽ , പിന്നെ പേരക്കൂമ്പു കഷായം . കഷായത്തിൽ കുരുമുളക് അധികം ചേർത്താൽ അമ്മിണി കുടിക്കില്ലാന്നു അമ്മമ്മക്കറിയാം . പൊടിയരിക്കഞ്ഞി , ചുട്ട പപ്പടം . അങ്ങനെ പോവുന്നു ചികിത്സ മുറകൾ .രാത്രി ധന്വന്ദരം തൈലം മണക്കുന്ന , കാച്ചെണ്ണയുടെ മണമുള്ള അമ്മമ്മയെ മുറുക്കികെട്ടിപ്പിടിച്ചു കിടന്നുറങ്ങാം . ഏഴാംക്ലാസ്സിലെ ഒരു മഴക്കാലത്തു ഉറങ്ങാൻകിടന്നു കണ്ണുംതുറന്നു നോക്കിയപ്പോൾ ചുറ്റിലും ഒരാൾക്കൂട്ടം , ആരൊക്കൊയോക്കൂടി “ഒന്നൂല്ല്യ , ജ്വരംണ്ടു കുട്ടിക്ക് “ വിളിച്ചു കൂവണുണ്ടു. ചെവിയാകെ കൊട്ടിയടച്ച പോലെ . ആളുകൾ ഭാരമില്ലാതെ ഇങ്ങനെ ഒഴുകി നടക്കണ കാണാൻ നല്ല രസം . അതിനിടയിൽ “ ഒരു പതറിയ ശബ്ദം പരിചയമുള്ളത് “ കണ്ണു തൊറക്കമ്മിണി അമ്മമ്മേടെ മോള് കണ്ണ് തുറക്കു “ പിന്നേയും ആൾക്കൂട്ടം . ഇതിനിടയിൽ ഡ്രൈവർ പറയണ കേട്ടു കുട്ടി പനിച്ചു വശം കെട്ടിരിക്കാ , ആരെങ്കിലും തോളിലിട്ടാ നിക്കാറ് മണിക്ക് കുന്നപ്പള്ളിക്ക് ഓരോട്ടംണ്ട് . ഇതു കേട്ട പാതി എന്നെക്കാളും ഒൻപതു വയസ്സ് മൂപ്പുള്ള എന്റെ അമ്മാവൻ ആറാടിക്കാരൻ അശുവായ എന്നെയും തോളിലിട്ട് ഒരു നടത്തം വെച്ച് കൊടുത്തു . അന്നത്തെ ഗവണ്മെന്റാശുപത്രികൾക്കു എരിവുള്ള ഫിനൈലിന്റെ മണമായിരുന്നു . തടിച്ച വട്ടക്കണ്ണട വെച്ച നേഴ്‌സമ്മ അമ്മമ്മയോടു കയർക്കുന്നതു കേട്ട് . ഗ്ളൂക്കോസ് കേറ്റാൻ നേരം കുട്ടിക്ക് സൂചി പേടിയാ , പതുക്കെ കുത്തണെ എന്നു പറഞ്ഞതിനാണ് . പെൺകുട്ടികളായാൽ കുറച്ചു വേദന തിന്ന് പ്രാക്ടീസ് വേണമെന്നതാണ് നാട്ടുനടപ്പ് അഞ്ചുദിവസത്തെ ആശുപത്രി വാസം കഴിഞ്ഞു വീട്ടിലെത്തിയ എന്റെ രൂപം കണ്ടു സകലരും ഞെട്ടി .അമ്മിണി അരപ്രാണനായി എന്നമ്മമ പറഞ്ഞപ്പോൾ തെക്കേതിലെ നാണിയമ്മൂമ്മ പറഞ്ഞ ഡയലോഗായിരിന്നു ചങ്കിൽ തറച്ചത് . പണ്ടേ കാരച്ചിരുന്ന കൊച്ചാ , ദാ കണ്ണും മുടീം മാത്രംണ്ടു , പിശാശ് ഈമ്പിയ കൂട്ടു , നിങ്ളാ വൈദ്യരോട് പറഞ്ഞു കഷായതിനെഴുതി വാങ്ങെന്റെ മറിയം ചേടതാരെ “ കഷായം ന്ന് കേട്ടതും നിക്ക് മനം പെരട്ടൽ വന്നു .ഞാനോടിപ്പോയി തെങ്ങിൻ തടത്തിൽ ചെന്ന് അണ്ണാക്കിൽ കയ്യിട്ടു ഛർദിക്കാൻ തുടങ്ങി . അമ്മമ്മക്കതു താങ്ങാനായില്ല . ആശാന്റെ കട തൊറക്കട്ടെ . വെല്ല ച്യവനപ്രാശോം വേടിക്കാംന്നായി . അങ്ങനെ ഒരു സംഭവബഹുലമായ പനിക്കാലം . ഇന്നിവിടെ നൂറ്റിയൊന്ന് ഡിഗ്രി പനിച്ചു കിടക്കുമ്പോൾ എന്റെ അലാറം കൃത്യ സമയത്തു അടിച്ചു കൊണ്ട് എന്തൊക്കെയാണ് കാര്യപരിപാടികളെന്നു ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു . എപ്പോഴും അടച്ചു പൂട്ടിയ ജനാലകളും വാതിലുകളുമുള്ള വീട്ടിൽ നിശബ്ദതയെ കീറിമുറിച്ചു നിരത്തിലോടുന്ന ആംബുലൻസിന്റെ സൈറൺ , വല്ലപ്പോഴും കേൾക്കാം ഒരു തീവണ്ടിയുടെ ചൂളം , പിന്നേ മിതഭാഷിയായ മകനും ഞാനും . . എന്നാലും ഒരു പട്ടിക്കാട്ടുകാരിയായ ഞാൻ എങ്ങനെ ഇവിടെ ? പനിച്ചു വിറച്ചു കിടക്കുമ്പോഴും എന്നെ ആശ്രയിച്ചു ജീവിക്കുന്ന ഒരു കുട്ടം ജീവജാലകളുണ്ടിവിടെ . അമ്മേ എനിക്കു വിശക്കുന്നു , എന്നെ പുറത്തേക്കു വിടൂ , എന്റെ പുറം തടവി തരൂ തുടങ്ങിയ നീണ്ട ലിസ്റ്റുമായി . അമ്മയുടെ വയ്യായ്ക അവർക്കറിയണ്ട , അതറിഞ്ഞിട്ടു കാര്യവുമില്ല . ഇന്ന് അതി രാവിലെ വീട്ടിലെ പട്ടിക്കുട്ടി കുരച്ചു എഴുന്നേൽപ്പിക്കുമ്പോൾ , പനിച്ചു ദേഹം വേദനയായി കിടന്നിരുന്ന ആളുടെ ആത്മഗതങ്ങൾ , ഇത് തൊണ്ണൂറ്റിയഞ്ചു വയസ്സായ അമ്മമ്മയോടാണ് , ഒരിക്കലും വലുതാവേണ്ടിയിരുന്നില്ല , പനിക്കുകയാണെങ്കിൽ അമ്മമ്മ അടുത്ത് വേണം , നെറ്റിയിൽ , മച്ചിങ്ങ അരച്ചിട്ടു തരണം , ചുക്ക് കാപ്പി വെച്ച് തരണം . കുരുമുളക് മേമ്പൊടിക്ക് .ആ കരിമ്പടം അത് കീറിപ്പോയോ ! മിസ് യു
Subscribe to:
Post Comments (Atom)
No comments:
Post a Comment