Thursday, September 14, 2017

ഒരു രോഗിയുടെ ഡയറികുറിപ്പ്

ഒരു  രോഗിയുടെ  ഡയറികുറിപ്പ് -                നാട്ടിലേക്ക്  തിരിച്ചുവരാൻ 3  ദിവസം  മാത്രം  ബാക്കി നിൽക്കുന്നു . കയ്യിലിരിക്കുന്ന  ലാബ്  റിസൾട്ടുകൾ  ചോദ്യചിഹ്നം  പോലെ . അതിൽ  മിക്കവയും  നോർമൽ  അല്ല  എന്ന് റിപ്പോർട്ടിൽ  പറയുന്നുമുണ്ട് .   തിരിച്ചു  കൊണ്ട്  പോകേണ്ട  സാധനങ്ങളുടെ  ലിസ്റ്റ്    ഒരു രണ്ടു മീറ്റർ  നീളം  വരും .  വൈദ്യരെ  കാണണോ  അതോ  ഷോപ്പിംഗിനു  പോകണോ  എന്ന  കൺഫ്യൂഷ്യനിൽ  നിൽക്കുമ്പോൾ   ഫോൺ  റിങ് ചെയ്യുന്നു . അമ്മയാണ് . ഡോക്‌ടറെ  കണ്ടിട്ടെന്തായി  എന്ന്  ചോദിക്കാനാവും .തിരക്കായതുകാരണം   ഇന്നാണ്  അപ്പോയ്ന്റ്മെന്റ്  കിട്ടിയതെന്ന് പറഞ്ഞു  ഉരുണ്ടു പിരണ്ട്‌  തടി തപ്പി .  തന്റെ  തനിനിറം  അറിയാവുന്നതുകൊണ്ടോ  എന്തോ , മര്യാദക്ക്  പോയ്  ഡോക്‌ടറെ  കാണൂ  എന്ന   താക്കീതും . കൃത്യം  പത്തു മണിക്ക്  വണ്ടി  വന്നു , കൂട്ടിന് പറ്റിയൊരാളും  . എന്നാൽ  പിന്നെ ഇരിങ്ങാലക്കുടക്ക്  വിട്ടാലോന്ന്‌  ഡ്രൈവർ  ചോദിച്ചപ്പോൾ "  ന്നാ  ശരീന്നു  പറഞ്ഞു . സ്റ്റാൻഡിന്റെ  പരിസരത്തെ  ഹാൻഡിക്‌റാഫ്റ്  കട  കേറിയിറങ്ങുമ്പോഴാണ്   കൂട്ടുകാരി  ഒരു ആയുർവേദ ഡോക്‌ടറുടെ  ബോർഡ്  കാണിച്ചു  തന്നത് . തീരെ  തിരക്കില്ല ,   എന്നാൽ  ഒന്ന്  കേറിക്കളയാം  . ഒരു  യോഗയുടെ  ബോർഡും  തൊട്ടടുത്ത്  സ്ഥാപിച്ചിട്ടുണ്ട്  . പുറത്തു നിന്ന്  പഴയ  കാരണവന്മാരുടെ  സ്റ്റൈലിൽ  കൂട്ടുകാരി  ചുമച്ചു , ( ഇവളെന്താ , വല്ല  ക്ഷയരോഗികളുടെ  കണക്ക്‌ )  ഉടനടി  , കടന്നു  വരൂ  എന്ന്  കേട്ടു . ജീവിതത്തിലാദ്യമായി  എനിക്കവളോട്  ആരാധന  തോന്നി.കടന്നു  വരൂ  എന്നു  കേട്ടതും  ഞങ്ങളിരുവരും  കൂടി  അകത്തേക്ക് ഏകദേശം  ഒരു  എഴുപതു  വയസ്സ്  തോന്നിക്കും , മുഖത്തു   കണ്ണടയുണ്ട് , ചേനത്തലയിൽ   ഉള്ള  മുടി  കറുപ്പിച്ചിരിക്കുന്നു  അതുപോലെ  തന്നെ  മീശയും , രോഗി  നിങ്ങളാണല്ലേ  എന്നർത്ഥം  വെച്ച  ചോദ്യം  കേട്ട്  ഒന്ന് ഞെട്ടി . അപ്പോൾ  തനിക്ക്  ഒരു  രോഗി  ലുക്ക്  ഉണ്ടായിരിക്കുന്നു , പരിഭ്രമം  പുറത്തു കാട്ടാതെ  എളിമ  അഭിനയിച്ചു   തലയാട്ടി .നിങ്ങൾ  പുറത്താണല്ലേ ? പിന്നെയും , അതിശയഭാവത്തിൽ  അയാളെ നോക്കി . അമേരിക്കയിൽ ? ദൈവമേ ! ഇയാൾ  എന്തിനുള്ള  പുറപ്പാടാണ് ?കൂടെ  വന്ന  കൂട്ടുകാരിയെ  അർഥം  വെച്ചു ഒന്ന്  നോക്കി  . അവളാണെങ്കിൽ  ദയനീയ ഭാവത്തിൽ  സത്യമായിട്ടും  ഇങ്ങേർക്ക്  മുഖലക്ഷണം  പറയുന്ന  ദുശീലമുണ്ടെന്നു  അറിയില്ലായിരുന്നു  എന്ന  മട്ടിൽ  ഒരു നോട്ടം  സമ്മാനിച്ചു . ഇനി  ധരിച്ചിരിക്കുന്ന വേഷമാണെങ്കിൽ   ഖാദിയുടെ  ഒരു  ചുരിദാർ . അയാൾ നിർത്താനുള്ള  ഭാവമില്ല . നിങ്ങളുടെ  ദുർമേദസ്സാണ്  എല്ലാ  അസുഖങ്ങൾക്കും  കാരണം . ങേ ! എന്താ  പറഞ്ഞേ ? എന്റെ  ശരീരഭാരം  ഉയരത്തിനു  അനുപാതികമാണ് . പിന്നെയും  അയാൾ  എന്തൊക്കെയോ  പറയുന്നുണ്ടു . പക്ഷേ  എന്റെ  താൻ  പോലും  കാണാതെ  മൂടി  വെക്കപ്പെട്ട  അന്ത  തൊപ്പൈ  എപ്പടി  കണ്ടുപുടിചിരിക്കാ? ശ്വാസം   ഉള്ളിലേക്ക്  പിടിച്ചു  വയറൊട്ടിച്ചു , ഒളിപ്പിച്ചു  എത്ര നേരം ഇരിക്കും ? അതും  അയാൾ  കണ്ടു  പിടിച്ചു .  റിലാക്സ്  എന്നൊരു  താങ്ങും . നിങ്ങൾക്ക്  രണ്ടാൺകുട്ടികളല്ലേ  എന്ന  അടുത്ത  ചോദ്യം  എന്നെ  ഞെട്ടിച്ചില്ല ,നിങ്ങളുടെ  ശരീര പ്രകൃതി  അത്  വിളിച്ചുപറയുന്നു  എന്ന  കമന്റും  പാസ്സാക്കി . ഇത്  കേട്ട നിമിഷം  അവിടെ  നിന്ന് എങ്ങോട്ടേക്കെങ്കിലും  ഓടി  രക്ഷപ്പെട്ടാൽ  നന്നായെന്ന്  തോന്നി . നിങ്ങൾ  പരിപൂർണ്ണ  ആരോഗ്യവതിയാണെന്ന്‌   അയാൾ  പിന്നേയും  പറഞ്ഞുകൊണ്ടിരുന്നു .അപ്പോഴാണ്  നെറ്റിയിലെ  കറുത്ത പാടുകൾ  അയാളുടെ  കണ്ണിൽ പെട്ടത് . അതിനുള്ള  ചൂർണ്ണവും   , ക്രീമും  എഴുതുമ്പോൾ , ഈ  പാടല്ല  ചെന്നിക്കുത്താണ്  ഏറ്റവും  ഭീകരൻ  എന്ന്  പറയേണ്ടി  വന്നു . കാരണം  അത്  വരെ   അയാൾ  സംസാരിക്കാൻ  ഒരവസരം  തന്നതുമില്ല . ചെന്നിക്കുത്തിനു  തന്റെ  കയ്യിൽ  റിക്കി  ചികിത്സയുണ്ടെന്ന്  പറഞ്ഞതും  ഒന്ന്  പരീക്ഷിച്ചാലോ  എന്ന  തോന്നൽ . എന്നാൽ  അതിനു  മുൻപായി ബ്ളാഡർ  എംപ്റ്റി  ചെയ്യൂ എന്നു  പറഞ്ഞു . ചെരുപ്പെടുക്കാനായി   ഫ്രന്റ്  ഡോറിനടുതേക്ക്‌  പോകുമ്പോൾ  ചെരുപ്പിന്റെ  ആവശ്യമില്ലത്രേ . ചെരിപ്പില്ലാതെ  പബ്ലിക്  ബാത്ത്  റൂമിൽ  ? കൂടെ  വന്നയാളെ  കണ്ണുരുട്ടി  ചെരുപ്പും  സംഘടിപ്പിച്ചു . റിക്കി  ചെയ്തു  കൊണ്ടിരിക്കുമ്പോൾ  അയാളുടെ  വക  കണ്ടുപിടുത്തങ്ങൾ ! നിങ്ങള്ക്ക് തീരെ  വിശ്വാസമില്ല !   ആർക്കാണത്  അറിഞ്ഞു കൂടാത്തത് ?ഇത്  കേട്ടതും  ആദ്യം  അദ്‌ഭുതം  കൊണ്ടും പിന്നെ  രോഗിയുടെ  മുഖത്തെ  ദേഷ്യം  കണ്ടുകൊണ്ടും  കൂടെ  വന്നയാൾ  ചിരിക്കാൻ  തുടങ്ങി . ആരും  കാണാതെ അവൾക്കിട്ടു  ഒരു  ചവിട്ടു കൊടുത്തതും ! അയ്യോ ! ഇത്  കേട്ടതും  അയാൾ , ഞാൻ  പറഞ്ഞില്ലേ ! ചിലപ്പോൾ  വേദനയുണ്ടാകുമെന്നു , ഇനി  പറയണം  കേട്ടോ ? സമ്മതിച്ചു . എല്ലാം  കഴിഞ്ഞു , അവസാനം  രോഗിയുടെ  ഊഴമായി . കയ്യിലിരുന്ന  ലാബ്  റിപ്പോർട്ട്  അയാളെ  കാണിച്ചു . തന്റെ  അസുഖം  ഇതാണെന്നും , ഇതിനൊരു  പ്രതിവിധി  തേടി  വന്നതാണെന്നും  പറഞ്ഞപ്പോൾ  അയാൾ " ഇതെന്തുകൊണ്ട്  മുൻപ്  പറഞ്ഞില്ല ?", ഡോക്‌ടർ  പറയാൻ  സമ്മതിച്ചില്ല , കയ്യിലിരുന്ന  പഴയ  മരുന്നിന്റെ  കുറിപ്പടി  കീറിക്കളഞ്ഞു  പുതിയതെഴുതുമ്പോൾ  അയാൾ  എന്നാലും  പറയാമായിരുന്നു . ഇടയിൽ  കേറി  സംസാരിക്കുന്നതു   ശരിയല്ല  ഡോക്‌ടർ  സംസാരിച്ചു  തീരട്ടെ  എന്ന്  കരുതി . എന്റെ  സംസാരം  തീരില്ല  അതൊരു  ശീലായിപ്പോയി  ! പിന്നെ  ഇതിൽ  കുറെ  യോഗ  നിർദേശങ്ങളും . തിരിച്ചു  കാറിൽ  കേറുമ്പോൾ   കൂടെ  വന്നയാളോട് " നിനക്ക്  ഞാൻ  വെച്ചട്ടിണ്ടു , കണ്ട  ജ്യോൽസ്യമാരെപ്പിടിച്ചു   ഡോക്‌ടറാക്കിയാ  ദിങ്ങനിരിക്കും " ഹോ  മനുഷ്യനെ  കൊല്ലാകൊല  ചെയ്യാൻ  "                              വാൽക്കഷ്ണം  : റിക്കി  ഏറ്റ  പോലെ , 3   മാസമായി  രോഗിക്കു  തലവേദന  അനുഭവപെട്ടിട്ടില്ല . ഉദിഷ്ടകാര്യത്തിന്  ഉപകാരസ്മരണ  ഡോക്‌ടർക്ക്‌