Monday, January 20, 2020


ഇവിടെ   എല്ലാർക്കും സുഖം
                                             
കഴിഞ്ഞ പത്തു മുപ്പതു കൊല്ലമായി സംഭവിച്ചുകൊണ്ടിരിക്കുന്ന രൂപഭേദങ്ങളെപ്പറ്റി ലോകത്തിനു മുൻപാകെ വെളിപ്പെടുത്താൻ  ഈയിടെയായി സോഷ്യൽ മീഡിയയിൽ നടക്കുന്ന കടുകുവറുക്കൽ   പരിപാടി  കണ്ടു . വളരെ നന്നായി . ;പഴയ ആൽബങ്ങളെല്ലാം ഒന്ന് പൊടി തട്ടിയെടുത്തു .ഒപ്പം   പഴയ  ചെമ്മണ്ണിട്ട നാട്ടുവഴിയിലൂടെ കുറേദൂരം പുറകിലോട്ട് ഓടി .    കാലിൽ അപ്പോൾ വേദനയില്ല. ചെറിയ മരവിപ്പ് അത്ര മാത്രം .   വേഗം എന്നത് പലപ്പഴും കാലം അടിച്ചേൽപ്പിക്കുന്ന ബാധ്യതയായിപ്പോകുന്നു . എന്താണിത്ര തിടുക്കം, മെല്ലെ ചെയ്യൂ   സ്പ്പീഡി ഗോൺസാലസ് , എന്നീ  പദങ്ങൾ അർത്ഥരഹിതമാവുകയും  വേഗമാവട്ടെ , ഹറി അപ്പ്   ഈ വാക്കുകൾ  അടിക്കടി  കേൾക്കാൻ ഇടയാകും വിധത്തിൽ ശരീരത്തിനും മനസ്സിനും   ചില മാറ്റങ്ങൾ സംഭവിക്കുക കൂടി ചെയ്തിരിക്കുന്നു .  എന്ത് കേട്ടാലും  ഒന്ന് പോടോ എന്ന് പറയാൻ പഠിപ്പിച്ച  കാലം അസ്സലായൊരു  കലാകാരനാണ്. നാളെ   കൈവിരൽ കൊണ്ട്  കസർത്തു കാട്ടി എന്താ മെനഞ്ഞിടുക എന്ന് ഒരു രൂപവുമില്ല  . അപ്പോൾ പറഞ്ഞു വന്നത് രൂപഭേദത്തെക്കുറിച്ചാണ് .   കഴിഞ്ഞ കുറേനാളുകളായുള്ള വേദനകൾക്കും യാതനകൾക്കും പ്രതിവിധിയുമായി  കീമോ മെഡിസിൻ കഴിക്കുന്നു{ ഭാഗ്യം രോഗം ക്യാൻസറല്ല} .     തലയിലെ മുടി കൊഴിച്ചിൽ സാധാരണ പതിവുണ്ട്  .കൊഴിഞ്ഞ മുടി  അതേ സ്പീഡിൽ കിളിക്കാറുമുണ്ട്  .പുതിയ മരുന്ന് തുടങ്ങിയതിനു ശേഷം ബാത്റൂമും പരിസരങ്ങളും നാട്ടിലെ ഷംമുഖേട്ടന്റേ  ബാർബർ ഷാപ്പിനെ ഓർമ്മിപ്പിക്കുന്നു.  ഒരു പ്രായം കഴിഞ്ഞാൽ നമ്മൾ ബാഹ്യസൗന്ദര്യത്തെ ഓർത്തു സമയം കളയരുതെന്നു പഴമക്കാർ പറയും .ഇപ്പൊ.  ഈ തലയോട്  തൊട്ടു നോക്കീപ്പോ  തോന്നീത് ഫയർ സിൽമേലെ നുമ്മടെ നന്ദിത ദാസിന്റെ  കിണ്ണങ്കാച്ചി തലയാണ്  🤔 നെറ്റി ശകലം കേറി മിനു മിനാന്നു  പോട്ടേന്നു  അത്  വിലാസായി കാറ്റും വെളിച്ചവും കൊണ്ട്  ആനന്ദിക്കട്ടന്ന്🙀  അപ്പോൾ ഞാൻ പറഞ്ഞു വരുന്നത്, മുക്കാൽ ഭാഗം  പുറമ്പോക്കു ഭൂമി പോലെയായ എന്റെ  കുമ്പളങ്ങാ തല ഞാൻ മൈലാഞ്ചിയിട്ട്  പെയിന്റ്അടിക്കാൻ പോയി. അപ്പോൾ എനിക്കൊരു മോഹം.😉  വെറുതെ ;തുത്തുപോലെ ഞാണ്ടു കെടക്കണ ആ വാലൊന്നു ട്രിം ചെയ്‌താൽ എപ്പടി ?  അതങ്ങട്  ട്രിം ചെയ്യെന്റെ   കുട്ടി " അവളെന്നെ വളരെ സഹതാപത്തിൽ നോക്കി .  "ദീദി"  പഞ്ചാബി കുട്ടിയാ നല്ല  മനുഷ്യപ്പറ്റുണ്ട്  " അതിപ്പോ  ട്രിം ചെയ്താ  പിന്നേ   പുറകിൽ ഒന്നും കാണില്ലെന്നേ "അവൾ എന്നെ ഇടക്കണ്ണിട്ടു നോക്കി . പക്ഷെ ഞാൻ ഞെട്ടീല്ല  .   കൊണ്ട് വന്ന ഹെന്ന പകുതിയോളം ബാക്കിയായി അതാ പാത്രത്തിൽ   ഇനിയെന്ത് വേണം എന്ന ശോക മൂകരാഗം പാടി ഇരിക്കുന്നു . ഞാൻ പറഞ്ഞു   ഇനി മുതൽ പകുതി പോലും ഹെന്ന വേണ്ടാലോ 😝 .  അപ്പോ അതും ലാഭം 😊  അവളേതോ സീറത്തിന്റെ പേര് പറഞ്ഞു ഞാൻ ശ്രദ്ധിച്ചില്ല.    വീട്ടിൽ വന്നു മുടി കഴുകി ആ  എലിവാല് ഞാൻ തന്നെ നീക്കം ചെയ്തു . ഹോ എന്തൊരാശ്വാസം  🙂 ഇനി പറയാനുള്ളത് അമ്മമ്മയോടാണ്   . ഇവിടെ അമേരിക്കയിലേക്ക് വരുമ്പോ  ആദ്യത്തെ ഡിമാൻഡ്"  നീ മുടി മുറിച്ചു മുറിച്ചു ആണ്കുട്ടിയെപോലെ ആക്കരുത്  " പച്ചപരിഷ്കാരിയാവരുത് ചെറുമകൾ ന്നാവും "ന്നാ നി പറയട്ടെ. അമ്മമ്മേ മുടി നീളം പോയാലെന്താ , മണ്ണാങ്കട്ട  ഒരു ആങ്കുട്ട്യപ്പോലെ  അന്തസ്സായി കുടുംബം നോക്കി ജീവിക്കണൂ  . ഞാൻ നോക്കീട്ട് ഇവടെ യാതൊരു ആൺപെൺ വ്യത്യാസം കാണാനില്ല  ,   ഈയിടെയായി ഓരോ കാര്യവും ചെയ്യുന്നത്  ഓരോ താളത്തിലാണ്.  പോസ് ബട്ടൺ  കൂടെക്കൂടെ അമർത്തേണ്ടി വരുന്നതൊഴിച്ചാൽ ഇവിടെ എല്ലാർക്കും സുഖാണ് .  പിന്നെ എന്റെ  ഈ മുടിഞ്ഞ വേദന കുറഞ്ഞു ഒന്ന് ഉസാറാവട്ടെ   - എന്നിട്ട് വേണം ഒന്ന് വൃത്തിക്കും വെടിപ്പിനും സ്പീഡിൽ കാര്യങ്ങൾ ചെയ്യാൻ .  ഇപ്പോ എന്താ മനസ്സിൽ കണ്ടതെന്ന് ഞാൻ പറയട്ടെ?  കണ്ടു കിട്ടീച്ചാൽ ച്ചിരി കൊഴമ്പിട്ട്  ഉഴിഞ്ഞു തരാംന്നാവും 😊   PICTURE  COURTESY  GOOGLE

Tuesday, January 23, 2018

ചുണ്ടുകൾ മരവിച്ചു വാക്കുകൾ മറവികളിലേക്കു .... മഞ്ഞുപാളി കൊണ്ട് മൂടപ്പെട്ട തടാകത്തിനടിയിൽ ജീവന്റെ തുടിപ്പുണ്ടെന്നറിയായ്കയല്ല പ്രകടിപ്പിക്കപ്പെടാത്ത ഒന്ന് അവിടെ ഇല്ല എന്ന് തന്നെ വിശ്വസിക്കാനിഷ്ടം . അതുപോലെ ഇത് വരെ കേൾക്കാത്തതും . ഓരോ ദിവസം കഴിയും തോറും പുറത്തു ഘനം വെക്കുന്ന മഞ്ഞുപാളികൾ ! ഇന്നലെ കണ്ടത് യാഥാർഥ്യം , ഇന്ന് , ഈ നിമിഷം മാത്രമാണ് സ്വന്തമെന്നു കരുതി ജീവിക്കുന്നവർ , ചിരിക്കുന്ന പൂക്കളിലും, ചിലക്കാതെ ചിലക്കുന്ന ഫോണിലും , അഭയം തേടിയ ചില ജീവിതങ്ങൾ . , മഴക്കാർ എന്ന് കേൾക്കുന്നതും മഴവില്ലെന്നു സ്വപ്നം കാണുന്ന അങ്ങനെ ചിലർ.

Thursday, November 23, 2017

കാണാത്തതു അതിമധുരം

കാണുന്നത്  സത്യം  എന്നാൽ  കാണാൻ  കഴിയാത്തതെല്ലാം  മിഥ്യയെന്നല്ല .  ഈയിടെയായി   സ്വപ്നത്തിൽ  ചില ഗന്ധങ്ങൾ കടന്നു  വരുന്നു . അത്  ഭൂതകാലവുമായി ബന്ധപ്പെട്ട് , നിറഞ്ഞ  സന്ധ്യക്ക്‌  വീശുന്ന    കാറ്റിൽ   മണക്കുന്ന പൂക്കളുടെയോ , ഒക്കെ  ആവാം . പക്ഷേ  ഒന്നിനും  വ്യക്തമായ  ഉത്തരമില്ല . പക്ഷേ അത് തിരിച്ചറിയാനാവുന്നുമുണ്ട് . പൊതുവെ  സുഗന്ധങ്ങളോട്  ഇഷ്ടമുള്ളത്  കൊണ്ട്  ആ  പരിചിത ഗന്ധം  ആവോളം  , ആസ്വദിക്കാൻ   പല പെർഫ്യൂം   സ്റ്റോറുകളിലും  കറങ്ങി  നടന്നിട്ടുണ്ട്. പക്ഷേ ,  ഉള്ളിലിരിന്നു  തിരിച്ചറിയാൻ  കഴിയുന്നതെന്തും  കണ്ടു ബോധ്യപ്പെടണമെന്നില്ല .മഞ്ഞു  തുടങ്ങി    സൂര്യൻ   സഞ്ചാരപഥം   കുറേശ്ശേ  മാറ്റി  മറയാൻ  തുടങ്ങുന്നതോടെ   പരിചിതമെന്നു   തോന്നുന്ന അപൂർവ  ഗന്ധങ്ങളും  ,  ചില   മങ്ങിയ  നിറങ്ങളും  ശ്വസിക്കുന്ന  വായുവിലും  , അടഞ്ഞു പോകുന്ന  കണ്ണുകളിലും   വിരുന്നു വരാൻ  തുടങ്ങും . ഇല്ലാത്ത  ഇത്തിരി  വെട്ടം  ഉണ്ടെന്നു  വരുത്തിതീർക്കാൻ  ജനാല കർട്ടനുകൾ  വലിച്ചു  തുറന്നിടും  അപ്പോൾ  സൂര്യൻ  വിളറിയ  ഒരു  ചിരി  പാസ്സാക്കും . പാതിരാപ്പണി  ചെയ്യുന്നവരോട്   അങ്ങേർക്ക്  പണ്ടെ  പുച്ഛമാ ! പിന്നേയും  കണ്ണടച്ചു  കിടക്കുമ്പോൾ  അതാണോർമ്മ വരുന്നത്‌ . ഈ  ഭൂമിയിലെ  ഏറ്റവും  സുന്ദരമായവ  കാണാനോ  തൊടാനോ  കഴിയില്ല . പക്ഷേ  അത്  ഹൃദയത്തിൽ തൊട്ടറിയാൻ  കഴിയും .അത് പോലെയാണ്  ചില  ഗന്ധങ്ങളും . ഇത്  വരെ  കാണാത്ത, അറിയാത്ത , കേൾക്കാത്ത  സുന്ദര വസ്തുക്കൾ  ഹൃദയത്തിൽ  അങ്ങനെ  തന്നെ  ഇരുന്നു  കൊള്ളട്ടെ ! അവയെ  തേടിയുള്ള യാത്ര  അർത്ഥശൂന്യമാണ്

Monday, November 13, 2017

വെള്ളെഴുത്തു വിശേഷം

മധ്യവയസ്കരായ  സ്ത്രീകൾ  നേരിടുന്ന  മാനസിക  പ്രശ്നങ്ങൾ  ചില്ലറയല്ല . നാൽപ്പതുകഴിയുന്നതോടെ  ഹോർമോണുകളുടെ  അപഹാരം  തുടങ്ങും . പിന്നെ  ഡിപ്രെഷൻ , ഉറക്കമില്ലായ്മ  , തേങ്ങാ , മാങ്ങാത്തൊലി അസ്വാസ്ഥ്യങ്ങൾ  വേറെയും . ഇതൊന്നുമല്ല  ഞാൻ പറഞ്ഞു  വരുന്നതു . ശാരീരികമായ  മാറ്റങ്ങളെ  ഉൾക്കൊള്ളാനുള്ള  ഒരു  വൈമുഖ്യം . ഈ  എന്റെ  കാര്യം  നോക്കൂ ! കേവലം   എന്റെ  കാഴ്ച്ചക്കു  സാമാന്യം  നല്ല  കുഴപ്പം  സംഭവിച്ചിട്ടു  കൊല്ലം  എട്ടായി . ആദ്യത്തെ  രണ്ടു  കൊല്ലം  ഞാൻ കണ്ണട  ഉപയോഗിച്ചു  നല്ല  കുട്ടിയായി . ആരോ  പറഞ്ഞു  കണ്ണട  നന്നായി  ചേരണു  മുഖത്തിന്  ന്നാ  പിന്നെ  വെക്കാല്ലേ ( പെണ്ണല്ലേ  വര്ഗ്ഗം )  പിന്ന്യാങ്കട് വെള്ളെഴുത്തു  തുടങ്ങി . ന്നാലും  ഇത്ര  നേരത്തെ  🙄🙄 വേണ്ടീരുന്നില്ല . കണ്ണടയൊരെണ്ണം  വാങ്ങി  പക്ഷേ  മനസ്സിനു  ചേരണില്ല . മനം   പോലെ മംഗല്യം . ഒരു  മാസം  തികച്ചില്ല്യ . ന്റെ  കോസ്‌കോ കണ്ണട  താഴേ  വീണു  ഡിം ! പൊട്ടി .  വേറൊന്നു  വാങ്ങണംന്നു  ആഗ്രഹംണ്ടു  പക്കേങ്കില്  അതു  വെക്കുമ്പോ  മനസ്സിലൊരു  വെള്ളെഴുത്തു  ഫീലാ . ഇതൊരു  മാനസിക  രോഗമാണോ ??  ഇതിപ്പോ  ടൈപ്പ്  ചെയ്യാൻ ഞാങ്കഴിച്ച  പാട് നിക്കേ  അറിയൂ . പണ്ടേ  ബുദ്ധിയുറക്കാത്ത  'അമ്മ , ട്യൂബ്  ലൈറ്റ്  അമ്മ  എന്നീ  കുറ്റപേരുകളുള്ള  അമ്മിണി  നീ  പൊട്ടക്കണ്ണി  'അമ്മ  പേര്  കൂടി  ലിഷ്ട്ടിൽ ചേർക്കാതെ  മര്യാദക്ക്  പോയി  വിഷൻ  ടെസ്റ്റ്  ചെയ്തു  കണ്ണട  വാങ്ങി  വരൂ   എന്നു   ഉള്ളിലിരുന്നു  ആരോ  കുറുങ്ങുന്നുണ്ടു. ശ്ശേ ! ന്നാലും  ആ  വെള്ളെഴുത്തു  കണ്ണട  അതും ഇത്ര നേരത്തെ  അടുത്ത  ആഴ്ച്ച  ആവട്ടെ , 
എന്തൊക്കെ  കാര്യങ്ങൾ വേറെ  കെടക്കണൂ ! ഞാൻ പോയി മുഖപൊസ്തകം  നോക്കട്ടെ 😮😮

Tuesday, November 7, 2017

കലഹിച്ചു പ്രണയിക്കുന്നവർ

പരസ്പരം  കലഹിച്ചു  പ്രണയിക്കുമ്പോൾ  തിരുത്തിക്കുറിക്കേണ്ടിവരുന്ന  ചിലരുടെ 
ആത്മഗതങ്ങൾ . നീ  കാറ്റായിരിക്കയും  എന്റെ  ചില്ലകളിലിരുന്നു  കുറുകി  ആവേശം  പൂണ്ടു ചുഴലിയായ്   വന്നെന്നെ വിഴുങ്ങുകയും  ചെയ്യുമ്പോൾ  എനിക്ക്  പറയാനുള്ളത്  . നിനക്ക്  ആവാഹിച്ചെടുക്കാൻമാത്രം  ഒന്നും  തന്നെ  എന്നിൽ അവശേഷിപ്പിച്ചിട്ടില്ല . നീയെന്നിൽ  കാണുന്ന  ഈ തെളിച്ചമെല്ലാം  ഞാനെന്ന ഞാനല്ലാതിരിക്കുകയും മറവിയിലേക്കു സ്വയം  ഊളിയിട്ടു എരിഞ്ഞു  തീരും മുൻപ്  പലരാലും  കുറിക്കപ്പെട്ട്  പിന്നെ  തനിച്ചാക്കപ്പെട്ട സുവനീയർ .അത്  മാത്രം  ബാക്കിയായി  ഈ ഞാനെന്ന  ഞാനായി  തന്നെ  ഇങ്ങനെ ഇരിക്കയും  ചെയ്യുന്നു . എനിക്ക്  ചുറ്റും  ഒരു  ഭൂതകാലം   വിങ്ങിപൊട്ടി  നിൽക്കുന്നു . ഭൂതം മാത്രമാണ്  സത്യമെന്നു  വിശ്വസിക്കുന്ന  ഒരു  കൂട്ടം ആളുകളോട്  ചങ്ങാത്തം  കൂടുന്നവർ  വിഡ്ഢികളാണ് .    പമ്പരവിഡ്ഢികൾ . അത്  കൊണ്ട്  നീ  മടങ്ങി  പോകുക , നിനക്ക്  കണ്ടു  കീഴടക്കാൻ  എത്ര പുതിയ  തീരങ്ങൾ , തണുത്തുറഞ്ഞു  പെയ്യാൻ    എത്രയെത്ര പൂങ്കാവനങ്ങൾ !  അതിനാൽ കാറ്റേ മടങ്ങിപ്പോവുക !

Saturday, October 28, 2017

പാതിരാ നത്തുകൾ അഥവാ ഇന്സോമ്നിയാക്കുകൾ

പാതിരാ നത്തുകൾ അഥവാ ഇൻസോംനിയാക്കുകൾ              :    ഉറക്കം  വരായ്മ  ഇൻസോംനിയ   ഒരു  മാനസിക പ്രശ്നമാണ് .  ഈ  മനുഷ്യനൊഴികെയുള്ള  ജീവജാലങ്ങളിൽ  പലതും രാത്രിയിൽ ഉണർന്നിരിക്കുന്നത്  ഇരപിടിക്കാൻ  വേണ്ടിയാണ് . അത് പ്രകൃതി നിയമവുമാണ്  .രാത്രി  ഉണർന്നിരിക്കേണ്ട   പകലുറക്കം  അഭിനയിക്കേണ്ടിവരുന്ന  ചിലരുടെ ബയോക്ലോക്കുകൾ  തല തിരിഞ്ഞു  പോകും  കാലക്രമത്തിൽ . ശ്ശേ ! എന്തിനാ  ഈ  ശാസ്ത്രം   മുഴുവൻ  ഇരുന്നു   വിളമ്പുന്നത് ?  ഒരു  കാലത്തു  ഉറങ്ങാൻ  ഏറ്റവും  കൂടുതൽ  ഇഷ്ടപ്പെട്ടിരുന്ന  പെൺകുട്ടി . സന്ധ്യക്ക്‌  വിളക്ക്  വെച്ചാൽ ( പഴയ  ഓട്ടു വിളക്ക് )  എട്ടാം  ക്‌ളാസ്സിൽ  പഠിക്കുമ്പോഴാ  വീട്ടിൽ  കറൻറ്  വന്നത് ) അത്താഴം  കഴിച്ചു  നേരെ  ഉറങ്ങാൻ  കിടക്കും .  കിടക്കുന്നതേ  ഓർമ്മ  കാണുള്ളൂ . ഉറക്കത്തിൽ , എത്രയെത്ര  നിറമുള്ള  ഉടുപ്പുകൾ , പൂവുകൾ , പൂമ്പാറ്റകൾ  അങ്ങനെ  അവൾക്കില്ലാതെ   പോയ  പലതും  വാങ്ങിച്ചു  കൂട്ടി  . ഏറ്റവും  നല്ല  ഒരോർമ്മ  കൊച്ചു  വെളുപ്പാൻ കാലത്തു  കണ്ട  ഒരു  കുന്നിൻപുറം  .   ഒരു  ചെറിയ  കാട്ടുമുയൽ   ഓടിപ്പോകുന്ന  കാഴ്ച്ച  കണ്ടു . അതിന്റെ  നെറ്റിയിൽ  ഒരു  വെളുത്ത  പാട്‌ . അന്നും ഇന്നും  നേരത്തെ  എണീക്കും .കുന്നപ്പിള്ളി  അമ്പലത്തില്  വെളുപ്പിന്  പാട്ടു  വെക്കും . എണീറ്റ്  വന്ന  പാടെ  അമ്മമ്മ  പറഞ്ഞ  ഒരു  ചുട്ടിയാൻ  മുയൽക്കുട്ടിയെ  കിട്ടീട്ടുണ്ട് , അയിനെ  'അമ്മ  വിട്ടിട്ടു   പോയതാ . സ്വപ്നത്തിൽ  കണ്ട  അതേ  മുയൽകുഞ്ഞു  എന്നാലും  കഷ്ടം  തോന്നി . നെറ്റിയിൽ  പാടുണ്ടായത്  അതിന്റെ  കുറ്റാ ? അതിന്റെ  അമ്മക്ക്  അയിനെ  വേണ്ടാത്രേ . തീറ്റ  കൊടുത്തു  അതിനെ  വളർത്തി . മുരുക്കിന്റെ  ഇല . കറുകപ്പുല്ല് ,വലുതായപ്പോ  പൊന്തയിലേക്കു  തൊറന്ന്  വിട്ടു . ഉറക്കത്തേപറ്റിയാണ്  പറഞ്ഞു കൊണ്ടിരുന്നത് . ഈ  തൊഴിലിനെറങ്ങി  പൊറപ്പെടുപ്പോ  അമ്മമ്മ  പറഞ്ഞു  അമ്മിണി  ഉറക്കം  കുറയും  ട്ടോ . പലരും  കളിയാക്കി . ഫസ്റ്റ്  ഷോ  കഴിഞ്ഞു   തോളിലിട്ടു  കൊണ്ടരണ  മൊതലാ ഈ  പണിക്ക്  പോണ്  , തമ്പുരാൻ  കണ്ടു . എന്തിനു  പറയണൂ  ദാ  ഇവിടെ എത്തി  നിൽക്കുന്നു . സ്വപ്‌നം  കാണുന്നതിന്  ഇപ്പഴും യാതൊരു  പഞ്ഞവുമില്ല . ചിലപ്പോൾ  ക്ഷണിക്കാത്ത   അതിഥിയെപ്പോലെ  പതുങ്ങി    വരുന്ന  ഉറക്കം  ഉള്ളിലുള്ള ആവിയേ  കണ്ണിലൂടെയും  മൂക്കിലൂടെയും  ചെവിയിലൂടെയും  പറത്തി   വിടുമ്പോൾ ചുരുണ്ടു കൂടി കിടന്നു ഇങ്ങനെ ചിന്തിക്കും , ചില പ്പോ ഉറങ്ങാതിരുന്നു  ഒരു  ദിവസം  ഉറങ്ങി  ഉറങ്ങി ഇങ്ങനെ ലോകം അവസാനിക്കണേന്നു . ഉറക്കത്തിൽ  സ്വയം മറഞ്ഞു പോകുന്നവർ ഭാഗ്യവാന്മാർ , ഒന്നും അറിയണ്ടാല്ലോ . ഒരേ ഒരു സങ്കടം  തല തൊട്ടു മുടി വരെ  ഡോണർ വെബ് സൈറ്റിൽ  രെജിസ്റ്റർ ചെയ്തിട്ടുണ്ട് . ചൂടോടെ കിട്ടിയാൽ മിനിമം 150  പേർക്ക് ഉപകാരപ്പെടും . ങാ തലച്ചോറിൽ. കാര്യമായിട്ടൊന്നും  ഇല്ല എന്ന ഇവിടുള്ളവർ പറയുന്നത് . പക്ഷെ നല്ല കലക്കൻ സ്വപ്നങ്ങൻ ☺️☺️ കാണാൻ പറ്റീട്ടുണ്ട്. ഭാഗ്യം . ഈ പോസ്റ്റ്    പാതിരാനത്തുകൾക്കു  സമർപ്പിക്കുന്നു 😌😌

Friday, October 13, 2017

പനിയോർമ്മകൾ

പനിയോർമ്മകൾ                                          പനിച്ചു കിടക്കയാണെങ്കിൽ , നല്ല  പെരുമഴക്കാലത്തു  സ്കൂളീ  പഠിക്കുമ്പോ  കിടക്കണം . കാറ്റടി കൊണ്ട് , നനഞ്ഞ കരിമ്പൻ  മണക്കുന്ന  യൂണിഫോമിട്ടു  സ്കൂളീപോവണ്ട . നല്ല പുൽപ്പായയിൽ   അമ്മമ്മേടെ  തവിട്ടു നിറമുള്ള  കരിമ്പടം  പുതച്ചു  ചുരുണ്ടു  കൂടികിടക്കാം .  പുറത്തു  കാറ്റിന്റെ  താളത്തിനൊത്തു  ഓട്ടിൻപുറത്തു  വീഴുന്ന  മഴത്തുള്ളികൾ കേട്ടുകൊണ്ടങ്ങനെ .സന്ധ്യാനേരങ്ങളിൽ  മഴയേ  എന്തോ  ഇഷ്ടമായിരുന്നില്ല ., അത്  ഏതോ  പെൺകുട്ടിയുടെ  കരച്ചിൽ പോലെ  ഉള്ളിലിരുന്നു  വിങ്ങി .  ഇപ്പോഴത്തെ  വിഷാദം  അന്നും  കുറേശ്ശെ  ഉണ്ടായിരുന്നിരിക്കണം  .  അമ്മമ്മയോടത്  പറഞ്ഞപ്പോൾ , മനസ്സ്  പിടി കിട്ടാത്ത  ഒരു  സംഭവമാണെന്നും , നല്ല പകൽവെളിച്ചത്തിൽ  മഴയേ  കണ്ടുനോക്ക്  , വ്യത്യാസം  അറിയാം  എന്നും  പറഞ്ഞു . വർഷത്തിൽ  ഒരു  വട്ടമെങ്കിലും  പനി പിടിക്കുക  പതിവുണ്ട് . തലവേദനക്ക്  അമ്മമ്മയുടെ , നെറ്റിയിൽ ,  മച്ചിങ്ങ  അരച്ചിടൽ , പിന്നെ  പേരക്കൂമ്പു  കഷായം . കഷായത്തിൽ  കുരുമുളക്  അധികം  ചേർത്താൽ  അമ്മിണി  കുടിക്കില്ലാന്നു  അമ്മമ്മക്കറിയാം . പൊടിയരിക്കഞ്ഞി , ചുട്ട  പപ്പടം . അങ്ങനെ  പോവുന്നു  ചികിത്സ മുറകൾ .രാത്രി  ധന്വന്ദരം തൈലം  മണക്കുന്ന  , കാച്ചെണ്ണയുടെ  മണമുള്ള അമ്മമ്മയെ  മുറുക്കികെട്ടിപ്പിടിച്ചു  കിടന്നുറങ്ങാം . ഏഴാംക്ലാസ്സിലെ  ഒരു  മഴക്കാലത്തു  ഉറങ്ങാൻകിടന്നു  കണ്ണുംതുറന്നു നോക്കിയപ്പോൾ  ചുറ്റിലും  ഒരാൾക്കൂട്ടം , ആരൊക്കൊയോക്കൂടി  “ഒന്നൂല്ല്യ  , ജ്വരംണ്ടു  കുട്ടിക്ക്  “ വിളിച്ചു  കൂവണുണ്ടു. ചെവിയാകെ  കൊട്ടിയടച്ച  പോലെ  . ആളുകൾ ഭാരമില്ലാതെ  ഇങ്ങനെ  ഒഴുകി  നടക്കണ  കാണാൻ  നല്ല  രസം . അതിനിടയിൽ “ ഒരു  പതറിയ  ശബ്ദം  പരിചയമുള്ളത്  “ കണ്ണു  തൊറക്കമ്മിണി  അമ്മമ്മേടെ  മോള്‌  കണ്ണ്‌  തുറക്കു “ പിന്നേയും   ആൾക്കൂട്ടം . ഇതിനിടയിൽ  ഡ്രൈവർ  പറയണ  കേട്ടു  കുട്ടി   പനിച്ചു  വശം കെട്ടിരിക്കാ , ആരെങ്കിലും  തോളിലിട്ടാ  നിക്കാറ്  മണിക്ക്  കുന്നപ്പള്ളിക്ക് ഓരോട്ടംണ്ട്‌ . ഇതു  കേട്ട പാതി  എന്നെക്കാളും  ഒൻപതു  വയസ്സ്  മൂപ്പുള്ള  എന്റെ  അമ്മാവൻ  ആറാടിക്കാരൻ  അശുവായ  എന്നെയും  തോളിലിട്ട്  ഒരു  നടത്തം  വെച്ച്  കൊടുത്തു  .  അന്നത്തെ  ഗവണ്മെന്റാശുപത്രികൾക്കു   എരിവുള്ള  ഫിനൈലിന്റെ  മണമായിരുന്നു . തടിച്ച   വട്ടക്കണ്ണട  വെച്ച  നേഴ്‌സമ്മ  അമ്മമ്മയോടു  കയർക്കുന്നതു  കേട്ട് . ഗ്ളൂക്കോസ്  കേറ്റാൻ  നേരം  കുട്ടിക്ക്   സൂചി  പേടിയാ , പതുക്കെ  കുത്തണെ  എന്നു  പറഞ്ഞതിനാണ് . പെൺകുട്ടികളായാൽ  കുറച്ചു  വേദന  തിന്ന്  പ്രാക്ടീസ്  വേണമെന്നതാണ് നാട്ടുനടപ്പ്  അഞ്ചുദിവസത്തെ  ആശുപത്രി വാസം  കഴിഞ്ഞു  വീട്ടിലെത്തിയ  എന്റെ  രൂപം  കണ്ടു സകലരും  ഞെട്ടി .അമ്മിണി  അരപ്രാണനായി  എന്നമ്മമ  പറഞ്ഞപ്പോൾ  തെക്കേതിലെ   നാണിയമ്മൂമ്മ  പറഞ്ഞ  ഡയലോഗായിരിന്നു  ചങ്കിൽ  തറച്ചത് . പണ്ടേ  കാരച്ചിരുന്ന കൊച്ചാ , ദാ  കണ്ണും  മുടീം  മാത്രംണ്ടു , പിശാശ്  ഈമ്പിയ  കൂട്ടു , നിങ്ളാ  വൈദ്യരോട്  പറഞ്ഞു  കഷായതിനെഴുതി  വാങ്ങെന്റെ  മറിയം  ചേടതാരെ “ കഷായം  ന്ന്  കേട്ടതും  നിക്ക്  മനം പെരട്ടൽ   വന്നു .ഞാനോടിപ്പോയി   തെങ്ങിൻ തടത്തിൽ  ചെന്ന്  അണ്ണാക്കിൽ  കയ്യിട്ടു ഛർദിക്കാൻ  തുടങ്ങി  . അമ്മമ്മക്കതു  താങ്ങാനായില്ല . ആശാന്റെ  കട  തൊറക്കട്ടെ . വെല്ല  ച്യവനപ്രാശോം  വേടിക്കാംന്നായി . അങ്ങനെ  ഒരു  സംഭവബഹുലമായ  പനിക്കാലം . ഇന്നിവിടെ  നൂറ്റിയൊന്ന്  ഡിഗ്രി  പനിച്ചു  കിടക്കുമ്പോൾ  എന്റെ  അലാറം  കൃത്യ സമയത്തു  അടിച്ചു കൊണ്ട്  എന്തൊക്കെയാണ്  കാര്യപരിപാടികളെന്നു  ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു .  എപ്പോഴും  അടച്ചു പൂട്ടിയ  ജനാലകളും  വാതിലുകളുമുള്ള  വീട്ടിൽ  നിശബ്ദതയെ കീറിമുറിച്ചു  നിരത്തിലോടുന്ന  ആംബുലൻസിന്റെ  സൈറൺ , വല്ലപ്പോഴും  കേൾക്കാം  ഒരു  തീവണ്ടിയുടെ  ചൂളം  , പിന്നേ  മിതഭാഷിയായ  മകനും  ഞാനും . . എന്നാലും  ഒരു  പട്ടിക്കാട്ടുകാരിയായ  ഞാൻ  എങ്ങനെ  ഇവിടെ ? പനിച്ചു  വിറച്ചു  കിടക്കുമ്പോഴും   എന്നെ  ആശ്രയിച്ചു  ജീവിക്കുന്ന   ഒരു   കുട്ടം  ജീവജാലകളുണ്ടിവിടെ . അമ്മേ  എനിക്കു  വിശക്കുന്നു , എന്നെ   പുറത്തേക്കു വിടൂ , എന്റെ  പുറം  തടവി  തരൂ  തുടങ്ങിയ നീണ്ട  ലിസ്റ്റുമായി . അമ്മയുടെ  വയ്യായ്ക  അവർക്കറിയണ്ട , അതറിഞ്ഞിട്ടു  കാര്യവുമില്ല . ഇന്ന്  അതി  രാവിലെ  വീട്ടിലെ  പട്ടിക്കുട്ടി  കുരച്ചു  എഴുന്നേൽപ്പിക്കുമ്പോൾ , പനിച്ചു  ദേഹം വേദനയായി  കിടന്നിരുന്ന  ആളുടെ ആത്മഗതങ്ങൾ , ഇത്  തൊണ്ണൂറ്റിയഞ്ചു  വയസ്സായ  അമ്മമ്മയോടാണ് , ഒരിക്കലും  വലുതാവേണ്ടിയിരുന്നില്ല , പനിക്കുകയാണെങ്കിൽ അമ്മമ്മ  അടുത്ത്  വേണം , നെറ്റിയിൽ , മച്ചിങ്ങ  അരച്ചിട്ടു തരണം , ചുക്ക്  കാപ്പി  വെച്ച്  തരണം . കുരുമുളക്  മേമ്പൊടിക്ക് .ആ  കരിമ്പടം അത്  കീറിപ്പോയോ  ! മിസ് യു