Saturday, October 28, 2017
പാതിരാ നത്തുകൾ അഥവാ ഇന്സോമ്നിയാക്കുകൾ
പാതിരാ നത്തുകൾ അഥവാ ഇൻസോംനിയാക്കുകൾ : ഉറക്കം വരായ്മ ഇൻസോംനിയ ഒരു മാനസിക പ്രശ്നമാണ് . ഈ മനുഷ്യനൊഴികെയുള്ള ജീവജാലങ്ങളിൽ പലതും രാത്രിയിൽ ഉണർന്നിരിക്കുന്നത് ഇരപിടിക്കാൻ വേണ്ടിയാണ് . അത് പ്രകൃതി നിയമവുമാണ് .രാത്രി ഉണർന്നിരിക്കേണ്ട പകലുറക്കം അഭിനയിക്കേണ്ടിവരുന്ന ചിലരുടെ ബയോക്ലോക്കുകൾ തല തിരിഞ്ഞു പോകും കാലക്രമത്തിൽ . ശ്ശേ ! എന്തിനാ ഈ ശാസ്ത്രം മുഴുവൻ ഇരുന്നു വിളമ്പുന്നത് ? ഒരു കാലത്തു ഉറങ്ങാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന പെൺകുട്ടി . സന്ധ്യക്ക് വിളക്ക് വെച്ചാൽ ( പഴയ ഓട്ടു വിളക്ക് ) എട്ടാം ക്‌ളാസ്സിൽ പഠിക്കുമ്പോഴാ വീട്ടിൽ കറൻറ് വന്നത് ) അത്താഴം കഴിച്ചു നേരെ ഉറങ്ങാൻ കിടക്കും . കിടക്കുന്നതേ ഓർമ്മ കാണുള്ളൂ . ഉറക്കത്തിൽ , എത്രയെത്ര നിറമുള്ള ഉടുപ്പുകൾ , പൂവുകൾ , പൂമ്പാറ്റകൾ അങ്ങനെ അവൾക്കില്ലാതെ പോയ പലതും വാങ്ങിച്ചു കൂട്ടി . ഏറ്റവും നല്ല ഒരോർമ്മ കൊച്ചു വെളുപ്പാൻ കാലത്തു കണ്ട ഒരു കുന്നിൻപുറം . ഒരു ചെറിയ കാട്ടുമുയൽ ഓടിപ്പോകുന്ന കാഴ്ച്ച കണ്ടു . അതിന്റെ നെറ്റിയിൽ ഒരു വെളുത്ത പാട് . അന്നും ഇന്നും നേരത്തെ എണീക്കും .കുന്നപ്പിള്ളി അമ്പലത്തില് വെളുപ്പിന് പാട്ടു വെക്കും . എണീറ്റ് വന്ന പാടെ അമ്മമ്മ പറഞ്ഞ ഒരു ചുട്ടിയാൻ മുയൽക്കുട്ടിയെ കിട്ടീട്ടുണ്ട് , അയിനെ 'അമ്മ വിട്ടിട്ടു പോയതാ . സ്വപ്നത്തിൽ കണ്ട അതേ മുയൽകുഞ്ഞു എന്നാലും കഷ്ടം തോന്നി . നെറ്റിയിൽ പാടുണ്ടായത് അതിന്റെ കുറ്റാ ? അതിന്റെ അമ്മക്ക് അയിനെ വേണ്ടാത്രേ . തീറ്റ കൊടുത്തു അതിനെ വളർത്തി . മുരുക്കിന്റെ ഇല . കറുകപ്പുല്ല് ,വലുതായപ്പോ പൊന്തയിലേക്കു തൊറന്ന് വിട്ടു . ഉറക്കത്തേപറ്റിയാണ് പറഞ്ഞു കൊണ്ടിരുന്നത് . ഈ തൊഴിലിനെറങ്ങി പൊറപ്പെടുപ്പോ അമ്മമ്മ പറഞ്ഞു അമ്മിണി ഉറക്കം കുറയും ട്ടോ . പലരും കളിയാക്കി . ഫസ്റ്റ് ഷോ കഴിഞ്ഞു തോളിലിട്ടു കൊണ്ടരണ മൊതലാ ഈ പണിക്ക് പോണ് , തമ്പുരാൻ കണ്ടു . എന്തിനു പറയണൂ ദാ ഇവിടെ എത്തി നിൽക്കുന്നു . സ്വപ്‌നം കാണുന്നതിന് ഇപ്പഴും യാതൊരു പഞ്ഞവുമില്ല . ചിലപ്പോൾ ക്ഷണിക്കാത്ത അതിഥിയെപ്പോലെ പതുങ്ങി വരുന്ന ഉറക്കം ഉള്ളിലുള്ള ആവിയേ കണ്ണിലൂടെയും മൂക്കിലൂടെയും ചെവിയിലൂടെയും പറത്തി വിടുമ്പോൾ ചുരുണ്ടു കൂടി കിടന്നു ഇങ്ങനെ ചിന്തിക്കും , ചില പ്പോ ഉറങ്ങാതിരുന്നു ഒരു ദിവസം ഉറങ്ങി ഉറങ്ങി ഇങ്ങനെ ലോകം അവസാനിക്കണേന്നു . ഉറക്കത്തിൽ സ്വയം മറഞ്ഞു പോകുന്നവർ ഭാഗ്യവാന്മാർ , ഒന്നും അറിയണ്ടാല്ലോ . ഒരേ ഒരു സങ്കടം തല തൊട്ടു മുടി വരെ ഡോണർ വെബ് സൈറ്റിൽ രെജിസ്റ്റർ ചെയ്തിട്ടുണ്ട് . ചൂടോടെ കിട്ടിയാൽ മിനിമം 150 പേർക്ക് ഉപകാരപ്പെടും . ങാ തലച്ചോറിൽ. കാര്യമായിട്ടൊന്നും ഇല്ല എന്ന ഇവിടുള്ളവർ പറയുന്നത് . പക്ഷെ നല്ല കലക്കൻ സ്വപ്നങ്ങൻ ☺️☺️ കാണാൻ പറ്റീട്ടുണ്ട്. ഭാഗ്യം . ഈ പോസ്റ്റ് പാതിരാനത്തുകൾക്കു സമർപ്പിക്കുന്നു 😌😌
Friday, October 13, 2017
പനിയോർമ്മകൾ
പനിയോർമ്മകൾ പനിച്ചു കിടക്കയാണെങ്കിൽ , നല്ല പെരുമഴക്കാലത്തു സ്കൂളീ പഠിക്കുമ്പോ കിടക്കണം . കാറ്റടി കൊണ്ട് , നനഞ്ഞ കരിമ്പൻ മണക്കുന്ന യൂണിഫോമിട്ടു സ്കൂളീപോവണ്ട . നല്ല പുൽപ്പായയിൽ അമ്മമ്മേടെ തവിട്ടു നിറമുള്ള കരിമ്പടം പുതച്ചു ചുരുണ്ടു കൂടികിടക്കാം . പുറത്തു കാറ്റിന്റെ താളത്തിനൊത്തു ഓട്ടിൻപുറത്തു വീഴുന്ന മഴത്തുള്ളികൾ കേട്ടുകൊണ്ടങ്ങനെ .സന്ധ്യാനേരങ്ങളിൽ മഴയേ എന്തോ ഇഷ്ടമായിരുന്നില്ല ., അത് ഏതോ പെൺകുട്ടിയുടെ കരച്ചിൽ പോലെ ഉള്ളിലിരുന്നു വിങ്ങി . ഇപ്പോഴത്തെ വിഷാദം അന്നും കുറേശ്ശെ ഉണ്ടായിരുന്നിരിക്കണം . അമ്മമ്മയോടത് പറഞ്ഞപ്പോൾ , മനസ്സ് പിടി കിട്ടാത്ത ഒരു സംഭവമാണെന്നും , നല്ല പകൽവെളിച്ചത്തിൽ മഴയേ കണ്ടുനോക്ക് , വ്യത്യാസം അറിയാം എന്നും പറഞ്ഞു . വർഷത്തിൽ ഒരു വട്ടമെങ്കിലും പനി പിടിക്കുക പതിവുണ്ട് . തലവേദനക്ക് അമ്മമ്മയുടെ , നെറ്റിയിൽ , മച്ചിങ്ങ അരച്ചിടൽ , പിന്നെ പേരക്കൂമ്പു കഷായം . കഷായത്തിൽ കുരുമുളക് അധികം ചേർത്താൽ അമ്മിണി കുടിക്കില്ലാന്നു അമ്മമ്മക്കറിയാം . പൊടിയരിക്കഞ്ഞി , ചുട്ട പപ്പടം . അങ്ങനെ പോവുന്നു ചികിത്സ മുറകൾ .രാത്രി ധന്വന്ദരം തൈലം മണക്കുന്ന , കാച്ചെണ്ണയുടെ മണമുള്ള അമ്മമ്മയെ മുറുക്കികെട്ടിപ്പിടിച്ചു കിടന്നുറങ്ങാം . ഏഴാംക്ലാസ്സിലെ ഒരു മഴക്കാലത്തു ഉറങ്ങാൻകിടന്നു കണ്ണുംതുറന്നു നോക്കിയപ്പോൾ ചുറ്റിലും ഒരാൾക്കൂട്ടം , ആരൊക്കൊയോക്കൂടി “ഒന്നൂല്ല്യ , ജ്വരംണ്ടു കുട്ടിക്ക് “ വിളിച്ചു കൂവണുണ്ടു. ചെവിയാകെ കൊട്ടിയടച്ച പോലെ . ആളുകൾ ഭാരമില്ലാതെ ഇങ്ങനെ ഒഴുകി നടക്കണ കാണാൻ നല്ല രസം . അതിനിടയിൽ “ ഒരു പതറിയ ശബ്ദം പരിചയമുള്ളത് “ കണ്ണു തൊറക്കമ്മിണി അമ്മമ്മേടെ മോള് കണ്ണ് തുറക്കു “ പിന്നേയും ആൾക്കൂട്ടം . ഇതിനിടയിൽ ഡ്രൈവർ പറയണ കേട്ടു കുട്ടി പനിച്ചു വശം കെട്ടിരിക്കാ , ആരെങ്കിലും തോളിലിട്ടാ നിക്കാറ് മണിക്ക് കുന്നപ്പള്ളിക്ക് ഓരോട്ടംണ്ട് . ഇതു കേട്ട പാതി എന്നെക്കാളും ഒൻപതു വയസ്സ് മൂപ്പുള്ള എന്റെ അമ്മാവൻ ആറാടിക്കാരൻ അശുവായ എന്നെയും തോളിലിട്ട് ഒരു നടത്തം വെച്ച് കൊടുത്തു . അന്നത്തെ ഗവണ്മെന്റാശുപത്രികൾക്കു എരിവുള്ള ഫിനൈലിന്റെ മണമായിരുന്നു . തടിച്ച വട്ടക്കണ്ണട വെച്ച നേഴ്‌സമ്മ അമ്മമ്മയോടു കയർക്കുന്നതു കേട്ട് . ഗ്ളൂക്കോസ് കേറ്റാൻ നേരം കുട്ടിക്ക് സൂചി പേടിയാ , പതുക്കെ കുത്തണെ എന്നു പറഞ്ഞതിനാണ് . പെൺകുട്ടികളായാൽ കുറച്ചു വേദന തിന്ന് പ്രാക്ടീസ് വേണമെന്നതാണ് നാട്ടുനടപ്പ് അഞ്ചുദിവസത്തെ ആശുപത്രി വാസം കഴിഞ്ഞു വീട്ടിലെത്തിയ എന്റെ രൂപം കണ്ടു സകലരും ഞെട്ടി .അമ്മിണി അരപ്രാണനായി എന്നമ്മമ പറഞ്ഞപ്പോൾ തെക്കേതിലെ നാണിയമ്മൂമ്മ പറഞ്ഞ ഡയലോഗായിരിന്നു ചങ്കിൽ തറച്ചത് . പണ്ടേ കാരച്ചിരുന്ന കൊച്ചാ , ദാ കണ്ണും മുടീം മാത്രംണ്ടു , പിശാശ് ഈമ്പിയ കൂട്ടു , നിങ്ളാ വൈദ്യരോട് പറഞ്ഞു കഷായതിനെഴുതി വാങ്ങെന്റെ മറിയം ചേടതാരെ “ കഷായം ന്ന് കേട്ടതും നിക്ക് മനം പെരട്ടൽ വന്നു .ഞാനോടിപ്പോയി തെങ്ങിൻ തടത്തിൽ ചെന്ന് അണ്ണാക്കിൽ കയ്യിട്ടു ഛർദിക്കാൻ തുടങ്ങി . അമ്മമ്മക്കതു താങ്ങാനായില്ല . ആശാന്റെ കട തൊറക്കട്ടെ . വെല്ല ച്യവനപ്രാശോം വേടിക്കാംന്നായി . അങ്ങനെ ഒരു സംഭവബഹുലമായ പനിക്കാലം . ഇന്നിവിടെ നൂറ്റിയൊന്ന് ഡിഗ്രി പനിച്ചു കിടക്കുമ്പോൾ എന്റെ അലാറം കൃത്യ സമയത്തു അടിച്ചു കൊണ്ട് എന്തൊക്കെയാണ് കാര്യപരിപാടികളെന്നു ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു . എപ്പോഴും അടച്ചു പൂട്ടിയ ജനാലകളും വാതിലുകളുമുള്ള വീട്ടിൽ നിശബ്ദതയെ കീറിമുറിച്ചു നിരത്തിലോടുന്ന ആംബുലൻസിന്റെ സൈറൺ , വല്ലപ്പോഴും കേൾക്കാം ഒരു തീവണ്ടിയുടെ ചൂളം , പിന്നേ മിതഭാഷിയായ മകനും ഞാനും . . എന്നാലും ഒരു പട്ടിക്കാട്ടുകാരിയായ ഞാൻ എങ്ങനെ ഇവിടെ ? പനിച്ചു വിറച്ചു കിടക്കുമ്പോഴും എന്നെ ആശ്രയിച്ചു ജീവിക്കുന്ന ഒരു കുട്ടം ജീവജാലകളുണ്ടിവിടെ . അമ്മേ എനിക്കു വിശക്കുന്നു , എന്നെ പുറത്തേക്കു വിടൂ , എന്റെ പുറം തടവി തരൂ തുടങ്ങിയ നീണ്ട ലിസ്റ്റുമായി . അമ്മയുടെ വയ്യായ്ക അവർക്കറിയണ്ട , അതറിഞ്ഞിട്ടു കാര്യവുമില്ല . ഇന്ന് അതി രാവിലെ വീട്ടിലെ പട്ടിക്കുട്ടി കുരച്ചു എഴുന്നേൽപ്പിക്കുമ്പോൾ , പനിച്ചു ദേഹം വേദനയായി കിടന്നിരുന്ന ആളുടെ ആത്മഗതങ്ങൾ , ഇത് തൊണ്ണൂറ്റിയഞ്ചു വയസ്സായ അമ്മമ്മയോടാണ് , ഒരിക്കലും വലുതാവേണ്ടിയിരുന്നില്ല , പനിക്കുകയാണെങ്കിൽ അമ്മമ്മ അടുത്ത് വേണം , നെറ്റിയിൽ , മച്ചിങ്ങ അരച്ചിട്ടു തരണം , ചുക്ക് കാപ്പി വെച്ച് തരണം . കുരുമുളക് മേമ്പൊടിക്ക് .ആ കരിമ്പടം അത് കീറിപ്പോയോ ! മിസ് യു
Thursday, October 12, 2017
കൂർക്കം വലിയുടെ സാങ്കേതിക വശങ്ങൾ
ധീം തരികിട തോം , ഒന്ന് പിടിച്ചു നിൽക്കാൻ ഒരു രക്ഷയും നഹീം നഹീം . ഞാനീ പറഞ്ഞു വരുന്നത് എന്താണെന്ന് വെച്ചാൽ , എനിക്ക് അടിയന്തിരമായി ഒരു ഡോക്‌ടറെ കാണേണ്ട ആവശ്യം ഉണ്ടായിരിക്കുന്നു . ഈ സന്ദർഭം അൽപ്പം സീരീയസായിതന്നെ ഞാൻ കുടുംബത്തുള്ളവരോട് വളരെ പണ്ടു അവതരിപ്പിച്ചിട്ടുണ്ട് . ഇതിൽ കൂർക്കം വലിയാണ് വില്ലൻ . അതേ കൂർക്കം വലിക്കുന്നവരിൽ സ്‌ലീപ്പ് ആപ്നിയ എന്ന സ്‌ഥിതിവിശേഷമുണ്ടാകാം . ഉറങുമ്പോൾ എയർവേ ബ്ലോക്ക് ആയി മരണം വരെ സംഭവിക്കാം . അത് കൊണ്ട് പൊണ്ണത്തടി വരാതെ സൂക്ഷിക്കണം . ഇനി കൂർക്കം വലിക്കുന്നവർ ഈ അപകടം ഒഴിവാക്കാൻ സീ പാപ് എന്ന മെഷീൻ ഉപയോഗിക്കണം . ഈ പാഠം വീട്ടിലുള്ള സകലർക്കും അറിയാം . ഇന്നലെ ജോലിക്ക് പോകാൻ ധൃതിയിൽ ഇറങ്ങുമ്പോൾ ചെറിയ മകൻ 'അമ്മ നിക്ക് സംസാരിക്കണം , നേരമില്ലെങ്കി റ്റുമോറൊ , ശ്ശെടാ , സസ്‌പെൻസും ബെച്ചു ജോലിക്ക് പോവെ ? പറഞ്ഞോളൂ , പൊതുവേ മിതഭാഷിയാണ് . “അമ്മാ യു ആർ സ്നോറിങ് “ 😳😳😳, ഇതു കേട്ടതും മോനേ അതു പിന്നേ 'അമ്മ ടയേഡ് ആയിട്ടാവും . അതല്ല , എവെരി ഡേ ഞാൻ കേൾക്കാറുണ്ട് . 'അമ്മ ഡോക്‌ടറെ കാണണണം . പ്ളീസ് . (അവന് പേടിയായിട്ടാ , ഉറക്കത്തിൽ വടിയായാൽ ഇവിടാരുംല്യ ) ഞാൻ ചെറുത്തു നിൽക്കാനുള്ള പുറപ്പാടിലാണ് . കൂർക്കം വലിക്കാനോ ? 😧 ഈ ഞാനോ ? ഏയ് ! ചാൻസേ ഇല്ല പിന്നെയും എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു , പക്ഷേ അവനെങ്ങാനും വല്ല വീഡിയോ പിടിച്ചു കാണിച്ചാൽ ഉള്ള മാനോം പോവും . ന്നാലും ഇതെങ്ങനെ സംഭവിച്ചു ? ശ്ശെ ! ഇങ്ങനെ ബിചാരിച്ചു ജോലിക്കു ചെല്ലുമ്പോ 58 ബി എം ഐ ഉള്ളൊരു രോഗി . സാമാന്യം നല്ല കൂർക്കം വലിക്കാരി . ഡീപ് സ്ലീപ്പിൽ ഓക്സിജൻ ഡ്രോപ്പ് ചെയ്യുന്നുമുണ്ട് . സ്ലീപ്പ് അപ്നിയയെപ്പറ്റി ക്‌ളാസ്സെടുത്തപ്പോ പറയാ ടയേഡ് ആയിട്ടാ ആ കുന്ത്രാപ്പിന്റെ ആവശ്യില്ലത്രേ 🙄🙄 ! ദേ കെടക്കണ് . ആരേം കുറ്റം പറഞ്ഞിട്ട് കാര്യംല്ല ടയേഡ് ആയാ പിന്നേ കൂർക്കം വലിക്കാണ്ടെ എന്താ ചെയ്യാ 😮😮😮. ഫീലിംഗ് കൂർക്കം വലി 😴😴😴- Dedicating to all sweet snoring people out there
Tuesday, October 3, 2017
ചക്ക മാഹാത്മ്യം
ചക്ക മാഹാത്മ്യം ഫ്രിഡ്ജ് ഒതുക്കി പെറുക്കുമ്പോളാണിത് കണ്ണിൽപ്പെട്ടതു , എന്നെപ്പോലെ വികലാംഗനയായ . പാവം ഒന്നരക്കാലി എന്റെ മാതാവ് ചക്കക്കാലം കഴിയും മുമ്പ് ചട്ടിയിലിട്ടു വരട്ടി പാകമാക്കി തന്നു വിട്ടത് . ഇതെടുത്തു ഭക്ഷിക്കാനൊരുമ്പെട്ടതാണ് . പക്ഷേ പല സാങ്കേതിക പ്രശ്നങ്ങൾ കൊണ്ട് മാറ്റിബെക്കേണ്ടി വന്നു . മൂത്തവൻ ഭയങ്കര ഹെൽത്ത് കോൺഷ്യസ് 😳😳 അമ്പമ്പോ ! മറ്റവനിതു പുടിക്കാത് ! അൽവലാതീസ് , ചക്ക മാഗാത്മ്യത്തെപ്പറ്റി എന്തറിയാം ?🙄 ഇനിയിതു സമാധാനത്തിൽ സ്വയം അകത്താക്കാം ന്നു കരുതി പാക്കറ്റ് ഓപ്പൺ പണ്ണിയതും ദാ നിക്കണ് തൊട്ടു മുൻപിൽ ! അമ്മാ “ എന്താ ചെയ്യണേ ? ഇറ്റ്സ് പാക്ക്ഡ് വിത്ത് കാർബ് “. (നുമ്മക്ക് അറിയാത്ത പോലെ ഹൂ കെയേഴ്‌സ് ബ്ലഡി ഫുൾസ് ? 🙄🙄)ഇനി ഡയബീറ്റിസ് കൂടി വന്നാൽ , പണ്ടാരം . തുറന്ന മുറുക്കാൻ പൊതി അങ്ങനെ തന്നെ അടച്ചു വെച്ചു . ഇതു വരെ പഞ്ചാരയുടെ അസുഖമില്ല ( 😜😜😜അസൂയക്കാർ അങ്ങനെ പലതും പറയും ) എന്തായാലും കഴിക്കാനുള്ള മൂഡ് പോയി . സാധനം ഫ്രിഡ്ജിൽ മറന്നും പോയി . ഇപ്പോ താൻ കണ്ടു കണ്ടുപുടിച്ചിട്ടാ 😍😍! പറമ്പില് വാഴ നിന്നു കരിയും മുൻപേ ഇതു കൂട്ടി കുഴച്ചു തൃശൂർ സ്റ്റൈലിൽ രണ്ടട ചുട്ടു തിന്നിട്ടു ഷുഗറിന്റെ അസ്ക്യത വന്നാൽ മതീന്ന് റൊമ്പ ആസപ്പെടറാ 😌😌 ന്തേയ്?
Sunday, October 1, 2017
നരപുരാണം
നര പുരാണം നരച്ച തലമുടിക്കും അമ്മിണിയുടെ പോക്കറ്റ് മണിക്കും തമ്മിൽ മുജ്ജന്മ ബന്ധമുണ്ട് ഈ പോക്കറ്റ് മണി എന്ന് പറയുമ്പോ നൂറിന്റെയോ പത്തിന്റെയോ നോട്ടായി തെറ്റിദ്ധരിച്ചേക്കരുത് പൊന്നുങ്കട്ടേ . ഇത് പറഞ്ഞു വരുമ്പോൾ നന്നേ കുട്ടികളായ അമ്മിണിക്കുട്ടിയും അനിയൻകുട്ടിയും മണ്ണപ്പം ചുട്ടുകളിച്ചിരുന്ന കാലത്തെ കഥയാണ് സൂർത്തുക്കളെ . എന്നും സ്‌കൂളിൽ പോകുമ്പോൾ പള്ളിനടയിലെ ലോനപ്പാപ്പന്റെ പെട്ടിക്കടേലെ ചില്ലുഭരണിയിലിരുന്നു മുഴുത്ത ഉപ്പിലിട്ട ലൂബിക്കയും , തേൻനിലാവ് മിട്ടായിയും ഞങ്ങളെ നോക്കി കണ്ണുരുട്ടിയും സൈറ്റടിച്ചും പ്രലോഭിപ്പിച്ചു കൊണ്ടേയിരുന്നു . പക്ഷേ കുട്ടികൾക്ക് കാശുകൊടുത്തു അവരുടെ സ്വഭാവംവെടക്കാക്കുന്നതിൽ കുടുംബക്കാർക്കു യാതൊരു താൽപ്പര്യവും ഉണ്ടായിരുന്നില്ല ( കാശില്ലായിരുന്നു എന്ന യാഥാർത്യം കുട്ടികളറിയേണ്ട എന്നാവും )ആണ്ടിനും സംക്രാന്തിക്കും വീട്ടിൽ വന്നിരുന്ന പിതാവ് ഇക്കാര്യത്തിൽ ദുരിതാശ്വാസഫണ്ടിന് വകുപ്പുണ്ടാക്കിത്തന്നു . പക്കേങ്കില് മേലനങ്ങി പണിയെടുക്കണം . അന്ന് കക്ഷി , എം ജി സോമന്റെ കൂട്ട് ഒരു സുന്ദരനാണു . കുട്ടിക്കൂറ പൗഡർ പൂശിയാണ് നടപ്പു . 21 വയസ്സിൽ പിടിച്ചു പെണ്ണ്കെട്ടിച്ചത് കൊണ്ട് എപ്പോഴും കുട്ടിക്കളിയെന്നു സ്വന്തം ഭാര്യ ( ഇതിൽ കാര്യമായ മാറ്റമൊന്നും ഇതു വരെ സംഭവിച്ചിട്ടില്ല ) . എങ്ങനെ മിനുങ്ങി നടന്നാലെന്താ ? അതാ കുറേശ്ശേ നരക്കാൻ തുടങ്ങിയിരിക്കുന്നു . പക്ഷേ വഴിയുണ്ട് . ഞാനും എന്റെ സഹോദരനും കൂടി കൊട്ടേഷൻ നരച്ചതു പിഴുതെടുക്കണം . എപ്പടി ? ഒരു മുടിക്ക് അഞ്ചു പൈസ . പക്ഷേ കറുത്ത മുടി പറിച്ചാൽ ഫൈൻ . എന്റെ സഹോദരൻ പിതാവ് വായും തുറന്ന് ഉറങ്ങുമ്പോൾ ഒരു ദാക്ഷിണ്യവും കൂടാതെ കൈപ്പിടിയിൽ ഒതുങ്ങുന്നതത്രയും പറിച്ചെടുത്തു ഗോളടിക്കുമായിരുന്നു . ഞാനാകട്ടെ നരച്ചതു നോക്കി തൂക്ഷിച്ചു പാവം . ഈ വിദ്യയെങ്ങാനും എന്റമ്മയുടെ ബുദ്ധിയിൽ തെളിഞ്ഞെങ്കിൽ തെണ്ടിപ്പോയേനെ . കാരണം ഓർമ്മ വെച്ച കാലം മുതൽ കക്ഷി പാതി കുമ്പളങ്ങതലച്ചിയാണ് അതേ പാരമ്പര്യം നിക്കും കിട്ടി . ങാ എത്ര നാൾ ഈ നര മറച്ചു പിടിക്കും ? തൊലി ചുളിഞ്ഞാൽ നിർത്താം ! ന്തേയ് !
Subscribe to:
Comments (Atom)